Breaking

Sunday, June 23, 2019

മസ്തിഷ്കജ്വരം: ബിഹാറിൽ മരണം 139 ആയി

പട്ന: ബിഹാറിലെ മുസഫർപുരിൽ മസ്തിഷ്കജ്വരം ബാധിച്ചുമരിച്ച കുട്ടികളുടെ എണ്ണം 139 ആയി. ശ്രീകൃഷ്ണ സർക്കാർ മെഡിക്കൽ കോളേജാശുപത്രിയിൽ(എസ്.കെ.എം.സി.എച്ച്.) ശനിയാഴ്ച മൂന്നുകുട്ടികൾകൂടി മരിച്ചതായി ജില്ലാഭരണകൂടം അറിയിച്ചു. ജൂൺ ഒന്നിനുശേഷം ഈ ആശുപത്രിയിൽമാത്രം 104 കുട്ടികളാണ് മരിച്ചത്. അതിനിടെ, ആശുപത്രിക്കെട്ടിടത്തിനു സമീപത്തുള്ള കാട്ടിൽ ശനിയാഴ്ച മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് ദുരൂഹത പരത്തി. അജ്ഞാതമൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനുശേഷം ആശുപത്രിക്കുസമീപമുള്ള കാട്ടിൽ ഉപേക്ഷിക്കുന്നുണ്ടെന്നും ഇതിന്റെ അവശിഷ്ടങ്ങളായിരിക്കുമിതെന്നുമാണ് ആശുപത്രി മേധാവി ജനക് പാസ്വാന്റെ വിശദീകരണം. ആശുപത്രി അധികൃതരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. രണ്ടുമൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലുള്ള ശരീരാവശിഷ്ടങ്ങളുമാണ് കണ്ടെത്തിയത്. ചാക്കിൽക്കെട്ടിയ നിലയിലും ചിതറിക്കിടക്കുന്നനിലയിലുമാണ് അവശിഷ്ടങ്ങൾ. എസ്.കെ.എം.സി.എച്ചിലും കെജ്രിവാൾ ആശുപത്രിയിലുമായി മസ്തിഷ്കജ്വരം ബാധിച്ച് നൂറുകണക്കിനുകുട്ടികളാണ് ചികിത്സയിലുള്ളത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്നു ക്രമാതീതമായി കുറഞ്ഞുപോകുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയാണ് മസ്തിഷ്കജ്വരത്തിന്റെ കാരണമായി പറയുന്നത്. പോഷകാഹാരക്കുറവുള്ള കുട്ടികൾ മൂപ്പെത്താത്ത ലിച്ചിപ്പഴം കഴിക്കുന്നതാണ് ഇതിനുകാരണമെന്ന് ആരോഗ്യമേഖലയിലെ ചിലർ പറയുന്നു. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. മുസഫർപുരിൽ 13.5 ലക്ഷം ഒ.ആർ.എസ്. പാക്കറ്റുകൾ വിതരണംചെയ്തതായും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ ബോധവത്കരണപരിപാടികൾ ഊർജിതമാക്കിയതായും ജില്ലാഭരണകൂടം ശനിയാഴ്ച അറിയിച്ചു. content highlights:Acute Encephalitis Syndrome outbreak, 139 deaths


from mathrubhumi.latestnews.rssfeed http://bit.ly/2X16xfz
via IFTTT