Breaking

Tuesday, June 25, 2019

കെട്ടിടനിർമാണ അപേക്ഷകൾ ജൂലായ് 10-നകം തീർപ്പാക്കണം

തിരുവനന്തപുരം: ഗ്രാമപ്പഞ്ചായത്തുകളിൽ കെട്ടിക്കിടക്കുന്ന കെട്ടിടനിർമാണ അപേക്ഷകളിൽ ജൂലായ് പത്തിനകം തീർപ്പുണ്ടാക്കണമെന്ന് സെക്രട്ടറിമാർക്ക് നിർദേശം. ആന്തൂരിൽ വ്യവസായി ആത്മഹത്യ ചെയ്തതിനെത്തുടർന്നാണ് കെട്ടിടനിർമാണ അപേക്ഷകൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന മാർഗനിർദേശങ്ങളടങ്ങിയ പഞ്ചായത്ത് ഡയറക്ടറുടെ സർക്കുലർ.സെക്രട്ടറിമാരുടെ തീരുമാനം ഡെപ്യൂട്ടി ഡയറക്ടർമാർ പരിശോധിക്കണം. മുൻഗണനാക്രമം തെറ്റിക്കാതെ 15 ദിവസത്തിനകം അനുമതി നൽകണം. അഴിമതിയും ക്രമക്കേടും കാലതാമസവും വരുത്തുന്ന ഗ്രാമപ്പഞ്ചായത്തുകളുടെ വിവരങ്ങൾ പെർഫോമൻസ് ഓഡിറ്റ് വിഭാഗങ്ങൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർക്ക് കൈമാറണം. വീഴ്ചവരുത്തുന്ന സെക്രട്ടറിമാരുടെ വിവരം ഡയറക്ടറേറ്റിൽ നൽകണം. ഇവർക്കെതിരേ കർശന നടപടിയുണ്ടാകും. കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കാത്തവരുടെ പരാതി പരിശോധിക്കുന്നതിന് പഞ്ചായത്ത് പ്രസിഡന്റ് തലവനായും തദ്ദേശസ്വയംഭരണ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ കൺവീനറായും വൈസ് പ്രസിഡന്റ്, വികസന സമിതി ചെയർമാൻ, സെക്രട്ടറി എന്നിവർ അംഗങ്ങളായും സമിതി രൂപവത്കരിച്ച് പെർമിറ്റ് വിതരണം പരിശോധിക്കണം. എല്ലാമാസവും ഒന്നുമുതൽ 15 വരെയും 15 മുതൽ 31 വരെയും രണ്ടുതവണയായി അപേക്ഷകളെ സംബന്ധിച്ച വിശദവിവരങ്ങൾ ഗ്രാമപ്പഞ്ചായത്ത് ഓഫീസ് ബോർഡിലും വൈബ്സൈറ്റിലും പ്രസിദ്ധീകരിക്കണം.


from mathrubhumi.latestnews.rssfeed http://bit.ly/2RxWr4k
via IFTTT