തിരുവനന്തപുരം: പാവപ്പെട്ട കർഷകർക്ക് വർഷം 6000 രൂപ നൽകുന്ന പ്രധാനമന്ത്രിയുടെ പി.എം. കിസാൻ പദ്ധതിക്ക് സംസ്ഥാനത്ത് ലഭിച്ചത് 30 ലക്ഷത്തോളം അപേക്ഷകൾ. ഒടുവിലത്തെ കണക്കുപ്രകാരം 28.05 ലക്ഷം അപേക്ഷകൾ കൃഷിഭവനുകൾമുഖേന അയച്ചു. 9.31 ലക്ഷം പേർക്ക്്് ഒന്നും രണ്ടും ഗഡുക്കൾ ലഭിച്ചു. തിരഞ്ഞെടുപ്പുസമയത്ത് നിർത്തിവെച്ച അപേക്ഷ സ്വീകരിക്കൽ പുനരാരംഭിച്ചതോടെ ആയിരക്കണക്കിന് പുതിയ അപേക്ഷകളാണ് ലഭിക്കുന്നത്. അപേക്ഷിച്ചവർക്കെല്ലാം പണം ലഭിക്കുകയാണെങ്കിൽ ഒരുവർഷം സംസ്ഥാനത്തെ കർഷകർക്ക് 1800 കോടിയിലധികം രൂപ ലഭിക്കും. അപേക്ഷകരിലെ അനർഹരെ കണ്ടെത്താൻ കേന്ദ്ര-സംസ്ഥാന തലത്തിൽ അന്വേഷണം നടത്താനാണ് തീരുമാനം. ഇനിമുതൽ അപേക്ഷകർ ആധാർ ലിങ്ക്ചെയ്ത ബാങ്ക് അക്കൗണ്ട് വിവരങ്ങൾകൂടി ഹാജരാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ജനപ്രിയപരിപാടി എന്ന നിലയിൽ കാര്യമായ നിബന്ധനയൊന്നുമില്ലാതെയായിരുന്നു പദ്ധതി തുടങ്ങിയത്. സാമ്പത്തികമായി പിന്നാക്കം എന്നുപറയുന്നുണ്ടെങ്കിലും അതുസംബന്ധിച്ച രേഖകളോ സ്ഥിതിവിവരമോ ഹാജരാക്കേണ്ട. സത്യപ്രസ്താവനമാത്രം മതി. അപേക്ഷകരിൽ ഭൂരിഭാഗവും കർഷകരല്ല എന്നതാണ് യാഥാർഥ്യം. കുടുംബത്തിലെ മുഴുവൻ അംഗങ്ങളും പ്രത്യേകം അപേക്ഷകൾ നൽകിയ സംഭവങ്ങളുണ്ട്. 18 വയസ്സു പൂർത്തിയായി സ്വന്തംപേരിൽ കൃഷിഭൂമിയുള്ള കർഷകൻ എന്ന മാനദണ്ഡംവെച്ചാണ് പലരും അപേക്ഷ നൽകിയത്. കൂടുതൽ അന്വേഷണം നടത്താതെ സ്വീകരിക്കണം എന്നായിരുന്നു നിർദേശം. കൃഷിവകുപ്പ് ലഭിച്ച മുഴുവൻ അപേക്ഷകളും അയക്കുകയും ചെയ്തു. കേരളത്തിലെ അപേക്ഷകരിൽ അനർഹർ വ്യാപകമായി കടന്നുകൂടിയിട്ടുണ്ടെന്ന ആക്ഷേപത്തെത്തുടർന്ന് കർശനപരിശോധന നടത്താനാണ് നിർദേശം. സംസ്ഥാനത്ത് 30 ലക്ഷം പാവപ്പെട്ട കർഷകർ ഉണ്ടെന്നത് അവിശ്വസനീയമാണെന്നാണ് കേന്ദ്ര വിലയിരുത്തൽ. അനർഹർ പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ തിരിച്ചുപിടിക്കാനാണ് നീക്കം. Content Highlights:pm kisan samman nidhi 30 lakhs application from kerala
from mathrubhumi.latestnews.rssfeed http://bit.ly/2x9bAQo
via
IFTTT