Breaking

Monday, May 18, 2020

ചൈനയുമായി സംഘർഷം; ലഡാക്കിൽ സേനാവിന്യാസം ശക്തമാക്കി ഇന്ത്യ

ന്യൂഡൽഹി: ചൈനീസ് സൈന്യവുമായി സംഘർഷം പതിവാകുന്നതിന്റെ പശ്ചാത്തലത്തിൽ ലഡാക്കിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യ സൈനികശേഷി വർധിപ്പിക്കുന്നു. ഗൽവൻ നദിക്ക് സമീപം ചൈനീസ് സേന ടെന്റുകളടിച്ച് ക്യാമ്പ് ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് കൂടുതൽ സൈനികരെ വിന്യസിക്കുന്നത്. കിഴക്കൻ ലഡാക്കിൽ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ദെംചോക്കിലും സംഘർഷസാധ്യത നിലനിൽക്കുകയാണ്. ഇവിടെ ചൈന നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. വർഷങ്ങളായി ലഡാക്കിൽ ഇരുസേനകളും തമ്മിൽ സംഘർഷം പതിവാണ്. ഈമാസം അഞ്ചിന് പാംഗോങ് തടാകത്തിന് സമീപം ഇരുരാജ്യങ്ങളുടെയും ഇരുനൂറ്റമ്പതോളം സൈനികർ തമ്മിൽ കൈയേറ്റം നടന്നിരുന്നു. ഇതിനുപിന്നാലെ വ്യോമാതിർത്തി ലംഘിക്കാൻ ചൈനീസ് ഹെലികോപ്റ്ററുകൾ ശ്രമിക്കുകയും ചെയ്തു. ലേ വ്യോമതാവളത്തിൽനിന്ന് സുഖോയ്-30 യുദ്ധവിമാനങ്ങളെത്തിയാണ് ഹെലിക്കോപ്റ്ററുകളെ തുരത്തിയത്. ഇതോടെയാണ് ലഡാക്കിൽ സേനാവിന്യാസം ശക്തമാക്കാൻ ഇന്ത്യ തീരുമാനിച്ചത്. അതിർത്തിയിൽ സംഘർഷം സാധാരണമാണെങ്കിലും പതിവിലുമധികം ഉയർന്നതോടെയാണ് സേനാവിന്യാസം വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് കരസേനാവൃത്തങ്ങൾ പറഞ്ഞു. അതേസമയം, എത്ര കമ്പനി സൈനികരെയാണ് വിന്യസിക്കുന്നതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ലഡാക്കിൽ നടക്കുന്ന സംഭവവികാസങ്ങൾ ദേശീയ സുരക്ഷാ കൗൺസിൽ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്. 1962-ൽ ഇന്ത്യൻ കരസേനയുടെ ഒരു പോസ്റ്റിനെ ചൈനീസ് സേന വളഞ്ഞ പ്രദേശം കൂടിയാണ് ഗൽവൻ നദീതടം. ഇന്തോ-ചൈന യുദ്ധത്തിന് വഴിയൊരുക്കിയ ഒരു കാരണം കൂടിയായിരുന്നു ഇത്. Content Highlight: Conflict with China; Indian Troops Being Reinforced In Ladakh


from mathrubhumi.latestnews.rssfeed https://ift.tt/2Zg575o
via IFTTT