Breaking

Friday, May 8, 2020

പഴങ്ങളും പച്ചക്കറികളും വാങ്ങാൻ ആളില്ല

കൊച്ചി: ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതും പ്രാദേശിക വിപണിയിലെ വിലക്കുറവിലും പകച്ച് വട്ടവടയിലെയും കാന്തല്ലൂരിലെയും കർഷകർ. കൃഷി മാത്രം ഉപജീവനമായുള്ള കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മൂന്നാർ സ്പെഷ്യൽ അഗ്രിക്കൾച്ചർ സോണിന് കീഴിലുള്ള ഈ പ്രദേശങ്ങളിൽ മൂവായിരത്തിലധികം കർഷകരാണുള്ളത്. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ്, കാബേജ്, ഉള്ളി തുടങ്ങിയ പച്ചക്കറികളും സ്ട്രോബറി, ബ്ലാക്ക്ബറി, പ്ലംസ്, ഓറഞ്ച്, പാഷൻ ഫ്രൂട്ട് തുടങ്ങിയ 12-ൽ അധികം പഴങ്ങളുമാണ് പ്രധാന ഉത്പന്നങ്ങൾ. കേരളത്തിൽ ന്യായവില ലഭിക്കാതെയായതോടെ ഇവിടെത്ത കർഷകരിൽ ഭൂരിഭാഗവും തമിഴ്നാട്ടിലേക്കാണ് പച്ചക്കറികൾ നൽകിയിരുന്നത്. സാധനങ്ങൾ കൈമാറിയാലുടനെ വില നൽകുന്നതും മുൻകൂറായി ഉത്പന്നങ്ങൾ ബുക്ക് ചെയ്ത് വില നൽകുന്നതുമാണ് തമിഴ്നാട്ടിലെ രീതി. ലോക്ക്ഡൗൺ ആരംഭിച്ചതോടെ പച്ചക്കറികളും പഴങ്ങളും എടുക്കാൻ ആളെ കിട്ടാതായിരിക്കുകയാണ്. മുൻ വർഷങ്ങളിൽ 350 മുതൽ 400 രൂപ വിലയായിരുന്ന സ്ട്രോബറിക്ക് 175 രൂപയാണ്. കർഷകർക്ക് ഇതിൽനിന്ന് മുടക്കുമുതൽ കിട്ടില്ലെന്ന് വട്ടവടയിലെ കർഷകനായ ബാബു പറയുന്നു. പറിച്ചുെവച്ച സ്ട്രോബറി കൊണ്ട് വീട്ടിലേക്കായി കുറച്ച് ജാം ഉണ്ടാക്കി, ബാക്കിയുള്ളത് നശിച്ചുപോകും. മഴയാകുന്നതോടെ പ്ലം പോലെയുള്ള പഴവർഗങ്ങൾ ചീഞ്ഞുപോകും. 110 മുതൽ 120 രൂപ വരെ വിലയെത്തിയിരുന്ന പാഷൻ ഫ്രൂട്ട് വിലയിടിവ് ആയതോടെ പഴുത്ത് പൊഴിഞ്ഞ് വീണു പോവുകയാണ്. പ്രദേശത്തെ ഭൂരിഭാഗം പേരും കർഷകരായതിനാൽ പ്രാദേശിക വിപണിയിൽ ഇവ വാങ്ങാനും ആളില്ല - ബാബു പറഞ്ഞു. വാങ്ങുമ്പോൾ വിലയുടെ 50 ശതമാനം നൽകണം മുൻകൂട്ടി വില പറഞ്ഞ് ഉറപ്പിച്ചുള്ള കച്ചവടത്തിനാണ് ഈ പ്രദേശങ്ങളിൽ കൂടുതൽ സ്വീകാര്യത. ഈ രീതി പ്രാവർത്തികമാക്കിയാൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന ഉത്പന്നങ്ങളുടെ അളവിൽ കുറവുവരുത്തി ഇവിടെ നിന്ന് കൂടുതൽ സാധനങ്ങൾ വാങ്ങാം' - ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ കൺവീനർ എം.എം. അബ്ബാസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3cjljXi
via IFTTT