കോഴിക്കോട്: കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചാകാനുള്ള പരിഗണനാ പട്ടികയിൽ ശ്രീലങ്കയുടെ മുൻ അന്താരാഷ്ട്ര താരം അശാങ്ക ഗുരുസിംഗയും. 1985 മുതൽ 1996 വരെ ശ്രീലങ്കൻ ടീമിന്റെ പ്രധാന ബാറ്റ്സ്മാനായിരുന്ന ഗുരുസിംഗ കേരള കോച്ചാകാൻ താത്പര്യമറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് (കെ.സി.എ) അപേക്ഷ അയച്ചിട്ടുണ്ട്. രഞ്ജിയിൽ ആന്ധ്രയുടെ കോച്ചായിരുന്ന മുൻ കേരള താരം ജി. ജയകുമാറും താത്പര്യമറിയിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശിനെ മികച്ച ടീമാക്കി മാറ്റിയ ജയകുമാർ മുൻനിര താരങ്ങളുടെ വ്യക്തിഗത കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽനിന്നുതന്നെയുള്ള ഒരാളെ പരിശീലകനാക്കാമെന്ന അഭിപ്രായവും ശക്തമാണ്. ഈ സാഹചര്യത്തിൽ, ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് കോച്ചായിരുന്ന ബിജു ജോർജിന്റെ പേരും സജീവമായി ഉയരുന്നുണ്ട്. ജൂൺ ഒന്നിന് കെ.സി.എ. ജനറൽ ബോഡി വിളിച്ചിട്ടുണ്ട്. 1996 ലോകകപ്പ് നേടിയ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ കോച്ചായിരുന്ന ഡേവ് വാട്മോറായിരുന്നു കഴിഞ്ഞ സീസണുകളിൽ കേരളത്തിന്റെ കോച്ച്. 2018-19 സീസണിൽ കേരളത്തെ ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയിലെത്തിച്ച വാട്മോർ, ഇക്കഴിഞ്ഞ സീസണിൽ വലിയ നേട്ടമുണ്ടാക്കാനാകാതെ ടീം വിട്ടു. വാട്മോറിനോളം തലയെടുപ്പുള്ള മറ്റൊരാളെ വീണ്ടും കണ്ടെത്തുക എളുപ്പമല്ല. പ്രീ സീസൺ മത്സരങ്ങൾ തുടങ്ങേണ്ട സമയമായെങ്കിലും ആഭ്യന്തര കലണ്ടർ ഇതുവരെ വന്നിട്ടില്ല. മത്സരങ്ങളുടെ കാലയളവ് കുറയ്ക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വലിയ പ്രതിഫലം നൽകി പുറത്തുനിന്ന് കോച്ചുമാരെ കൊണ്ടുവരേണ്ടെന്ന അഭിപ്രായം ശക്തമാണ്. അണ്ടർ 19 പരിശീലകനായി സുനിൽ ഒയാസിസ്, അണ്ടർ 23 ചുമതലയുമായി ഫിറോസ് വി. റഷീദ്, സഹ പരിശീലകൻ സോണി ചെറുവത്തൂർ തുടങ്ങി സമീപകാലത്ത് കേരള ടീമിനൊപ്പമുണ്ടായിരുന്നവരുടെയും മുൻകാല താരങ്ങളുടെയും പേരുകളും പരിഗണനയ്ക്ക് വരും. ഹൈ പെർഫോമൻസ് ഡയറക്ടറായി മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനും ടീമിനൊപ്പമുണ്ട്. പുറത്തുനിന്നുള്ള പരിശീലകൻ വേണോ എന്ന കാര്യം ജനറൽ ബോഡി തീരുമാനിക്കും. അതിനനുസരിച്ചായിരിക്കും ഭാവി കാര്യങ്ങൾ - കെ.സി.എ. സെക്രട്ടറി ശ്രീജിത്ത് വി. നായർ പറഞ്ഞു. Content Highlights: Kerala cricket team coach position Former Sri Lankan player asanka gurusinha in consideration
from mathrubhumi.latestnews.rssfeed https://ift.tt/3bXPIcE
via
IFTTT