ന്യൂഡൽഹി: ഇന്ത്യക്കാർക്ക് വിദേശത്ത് 34 ലക്ഷം കോടി രൂപ വരെ കള്ളപ്പണമുണ്ടാകാമെന്ന് കണക്ക്. പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 1980 മുതൽ 2010 വരേയുള്ള കാലയളവിൽ ഇന്ത്യക്കാർ വിദേശത്ത് പൂഴ്ത്തിയത് 15 ലക്ഷം കോടി മുതൽ 34 ലക്ഷം കോടി രൂപ വരേയാകാമെന്നാണ് വിവിധ പഠനങ്ങൾ കാണിക്കുന്നത്. മൂന്ന് ഏജൻസികളുടെ കണക്കിനെ ഉദ്ധരിച്ചാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ, കള്ളപ്പണം കണക്കാക്കുന്നതിനുള്ള വിശ്വസനീയ മാർഗങ്ങളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻ.സി.എ.ഇ.ആർ.), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് (എൻ.ഐ.എഫ്.എം.), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ഫിനാൻസ് (എൻ.ഐ.പി.എഫ്.പി.) എന്നിവയുടെ പഠനങ്ങളെ ആസ്പദമാക്കിയുള്ള കണക്കാണ് പാർലമെന്റിൽ വെച്ചത്. റിയൽഎസ്റ്റേറ്റ്, ഖനികൾ, മരുന്നുകമ്പനികൾ, പാൻമസാല, ഗുഡ്ക, പുകയില, സിനിമ, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലുള്ളവരാണ് കൂടുതൽ കള്ളപ്പണം സ്വരൂപിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എൻ.സി.എ.ഇ.ആറിന്റെ കണക്ക് പ്രകാരം 1980 മുതൽ 2010 വരേയുള്ള കാലയളവിൽ 26 ലക്ഷം കോടി മുതൽ 34 ലക്ഷം കോടി രൂപ വരേ വിദേശത്ത് ഇന്ത്യക്കാർ സ്വരൂപിച്ചതായി പറയുന്നു. 1990 മുതൽ 2008- വരേയുള്ള കണക്കാണ് എൻ.ഐ.എഫ്.എം. പറയുന്നത്. ഇതുപ്രകാരം 9.42 ലക്ഷം കോടി രൂപയാണ് ഇക്കാലയളവിൽ നിയമവിരുദ്ധമായി ഇന്ത്യയിൽനിന്ന് വിദേശത്തെത്തിയത്. അതേസമയം, 1997 മുതൽ 2009 വരെയുള്ള കാലയളവിൽ ജി.ഡി.പി.യുടെ 0.2 ശതമാനം മുതൽ 7.4 ശതമാനം വരെ അനധികൃതമായി വിദേശത്തേക്ക് കടത്തിയെന്ന് എൻ.ഐ.പി.എഫ്.പി. പറയുന്നു. 2011 മാർച്ചിലാണ് ഇന്ത്യയിലും വിദേശത്തുമുള്ള കണക്കിൽപ്പെടാത്ത പണത്തിന്റെ പഠനം നടത്താൻ മൂന്ന് സ്ഥാപനങ്ങളോടും ധനമന്ത്രാലയം ആവശ്യപ്പെട്ടത്. വിശ്വസനീയമായ രീതിയിൽ ഇതിന്റെ കണക്കെടുക്കുക പ്രയാസമാണെന്ന് എം. വീരപ്പമൊയ്‌ലി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പൊതുവായി അംഗീകരിച്ച കണക്ക് ലഭിക്കാൻ എളുപ്പമല്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് തന്നെ അഭിപ്രായപ്പെട്ടിരുന്നു.
from mathrubhumi.latestnews.rssfeed http://bit.ly/2RDwIry
via
IFTTT