കോന്നി (പത്തനംതിട്ട): അപകടകാരിയായ പന്നികളെ ഇല്ലായ്മ ചെയ്യാമെന്ന ഉത്തരവ് പ്രകാരമുള്ള ആദ്യ നടപടി കോന്നിയിൽ. വനപാലകർ വെടിവെച്ചുകൊന്നത് അഞ്ച് വയസ്സോളം പ്രായവും നൂറു കിേലാ തൂക്കവുമുള്ള പെൺ പന്നിയെ. കൃഷിനാശം വരുത്തുന്നതും ജീവഹാനി വരുത്തുന്നതുമായ കാട്ടുപന്നികളെ നിയമാനുസൃതം ഇല്ലായ്മ ചെയ്യുന്നതിനുള്ള സർക്കാർ ഉത്തരവാണ് വ്യാഴാഴ്ച അർധരാത്രിയോടെ കോന്നിയിൽ ആദ്യമായി നടപ്പായത്.കോന്നി ഡി.എഫ്.ഒ. കെ.എൻ. ശ്യാം മോഹൻലാലിന്റെ നിർദേശത്തെ തുടർന്നാണ് മണിക്കൂറുകൾ നീണ്ട ‘ഓപ്പറേഷന്’ വനപാലകർ തുടക്കമിട്ടത്. കർഷകരുടെ നിരന്തര പരാതിയെ തുടർന്നാണ് വ്യാഴാഴ്ച വൈകീട്ട് അരുവാപ്പുലം തോപ്പിൽ മിച്ചഭൂമിക്ക് സമീപം വനപാലകർ രംഗത്തിറങ്ങിയത്. പ്രദേശവാസിയായ സന്തോഷിന്റെ പുരയിടത്തിൽ രാത്രി ഏഴരയോടെ കണ്ട പന്നിക്ക് നേരേ വനപാലകർ നിറയൊഴിച്ചു. ഇത് ഓടി രക്ഷപ്പെട്ടു. മണിക്കൂറുകൾക്ക് ശേഷം അരുവാപ്പുലം ശ്രീകൃഷ്ണ വിലാസം വെഞ്ചോലിൽ അനിതകുമാരിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിനും കൃഷിയിടത്തിനും ഇടയിൽ മറ്റൊരു പന്നിയെ കണ്ടെത്തി. ആദ്യ വെടിയിൽ തന്നെ പന്നി ചത്തുവീണു. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജെ.സി.സലിൻ ജോസാണ് വെടിയുതിർത്തത്. രാത്രിയിലും കാവൽചത്ത പന്നിക്ക് രാത്രി തന്നെ കാവൽ ഏർപ്പെടുത്തി. വെള്ളിയാഴ്ച രാവിലെ ഒൻപതോടെ കാട്ടുപന്നിയുടെ പോസ്റ്റ്മോർട്ടം നടത്തി. പിന്നീട് മൃതശരീരം റബ്ബർതോട്ടത്തിൽ തന്നെ അഞ്ചടി താഴ്ചയിൽ കുഴിയെടുത്ത് മണ്ണെണ്ണ ഒഴിച്ച് സംസ്കരിച്ചു.റോഡിലിറങ്ങിയ കാട്ടുപന്നിയെ ഇടിച്ച് വാഹനങ്ങൾ അപകടത്തിൽപ്പെട്ട സംഭവവുമുണ്ടായിട്ടുണ്ട്. കല്ലേലി സ്വദേശി സ്റ്റാൻലി ചള്ളയ്ക്കൽ ഇരുചക്രവാഹനത്തിൽ പോകുമ്പോൾ റോഡ് മുറിച്ചുകടന്ന പന്നിയെ ഇടിച്ചുവീണ് തലയ്ക്ക് പരിക്കേറ്റിട്ട് ഇതുവരെയും ബോധം തിരിച്ചുകിട്ടിയിട്ടില്ല. മന്ത്രി നൽകിയത് ഒരാഴ്ച സമയം ശല്യക്കാരായ കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്നതിന് 2014 മുതൽ ഉത്തരവ് നിലവിലുണ്ടായിരുന്നു. ചില പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കി 2019 ഫെബ്രുവരിയിൽ ഈ ഉത്തരവ് ഭേദഗതി ചെയ്തു. കാട്ടുപന്നികളെ കൊല്ലുന്നതിന് ഉത്തരവിടാനുള്ള അധികാരം ഡി.എഫ്.ഒ.മാർക്ക് കൈമാറി മാർച്ചിൽ ഉത്തരവായി. ഉത്തരവ് ഒരാഴ്ചയ്ക്കകം നടപ്പാക്കണമെന്ന് മേയ് എട്ടിന് കോന്നിയിൽ െവച്ച് മന്ത്രി കെ.രാജു വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3bFAxES
via
IFTTT