Breaking

Friday, May 15, 2020

അന്തഃസംസ്ഥാനയാത്രയ്ക്ക് ദേശീയ ഇ-പാസ് വരുന്നു

ന്യൂഡൽഹി: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ അന്തഃസംസ്ഥാന യാത്രകൾക്ക് ദേശീയ ഇ-പാസ് ഏർപ്പെടുത്തുന്നു. വിവിധ സംസ്ഥാനാതിർത്തികളിൽ തർക്കങ്ങളുണ്ടായ പശ്ചാത്തലത്തിൽക്കൂടിയാണ് ഇക്കാര്യം കേന്ദ്രസർക്കാർ സജീവമായി പരിഗണിക്കുന്നത്.ഇതിന്റെ സാധ്യതകളെപ്പറ്റി ആഭ്യന്തര-ഐ.ടി. മന്ത്രാലയങ്ങൾ ചർച്ചനടത്തി. ആഭ്യന്തരമന്ത്രാലയം അന്തിമാനുമതി നൽകിയാൽ ഐ.ടി. മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക് സെന്റർ (എൻ.ഐ.സി.) ഇ-പാസിനുള്ള സാങ്കേതികസംവിധാനമൊരുക്കും.ഇപ്പോൾ കേരളമടക്കം ഓരോ സംസ്ഥാനവും പ്രത്യേകം പോർട്ടലുകൾ തയ്യാറാക്കിയാണ് ഇ-പാസ് നൽകുന്നത്. ഒരു സംസ്ഥാനത്തെ പാസ് വേറൊരു സംസ്ഥാനം അംഗീകരിക്കുന്നതിൽ വീഴ്ചയും കാലതാമസവും ഉണ്ടാകുന്നത് തർക്കങ്ങൾക്ക്‌ കാരണമാവുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായി പൊതുസംവിധാനമൊരുക്കാനാണ് കേന്ദ്രശ്രമം.‘ആരോഗ്യസേതു’ ആപ്പുമായും ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് വിവരങ്ങളുമായും സംയോജിപ്പിച്ച് പൊതു ജാഗ്രതാസംവിധാനമൊരുക്കും. അതിനാൽ, ചുവപ്പുമേഖലയിൽനിന്ന്‌ മറ്റുമേഖലകളിലേക്ക്‌ സഞ്ചരിക്കുന്നവരുടെ വിവരം ലഭ്യമാവും. ഇങ്ങനെ ആളെ നിരീക്ഷിച്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജാഗ്രത ഉറപ്പാക്കാനാവുമെന്ന് ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ഇന്റർനെറ്റ് കണക്‌ഷനില്ലാത്ത സ്ഥലങ്ങളിൽ പ്രത്യേക ആപ്പ് വഴി ഇ-പാസ് പരിശോധിക്കാൻ സൗകര്യമുണ്ടാവും. സ്മാർട്ട് ഫോണില്ലാത്തവർക്കായി എസ്.എം.എസ്. സൗകര്യം ഏർപ്പാടാക്കും. ഇപ്പോൾ 17 സംസ്ഥാനങ്ങളിലെ പോർട്ടലുകൾ എൻ.ഐ.സി.യുടെ സർവീസ് പ്ലസ് സോഫ്റ്റ്‌വേർ വഴിയാണ്. കേരളസർക്കാരിനുപ്രത്യേകമായി കോവിഡ് ജാഗ്രത പോർട്ടൽ വികസിപ്പിച്ചത് കോഴിക്കോട്ടെ എൻ.ഐ.സി. യൂണിറ്റായിരുന്നു. ദേശീയ ഇ-പാസ് നടപ്പാക്കുമ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുള്ള പോർട്ടലുകൾ ആവശ്യമെങ്കിൽ ദേശീയ പോർട്ടലുമായി സംയോജിപ്പിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3fSNuOQ
via IFTTT