Breaking

Wednesday, May 20, 2020

തിരുപ്പൂരില്‍നിന്ന് ബ്രിട്ടനിലേയ്ക്കും അമേരിക്കയിലേയ്ക്കും മാസ്‌ക് കയറ്റിയയക്കുന്നു

തൃശ്ശൂർ: കോവിഡ് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും പിടികൂടിയതോടെ റെഡിമെയ്ഡ് വസ്ത്രനിർമാണശാലകൾ ചുവടുമാറ്റി. റെഡിമെയ്ഡ് വസ്ത്രങ്ങളിൽനിന്ന് മാസ്ക് നിർമാണത്തിലേക്ക് മാറിച്ചിന്തിക്കുകയാണ് മിക്കവരും. അതോടെ കോവിഡ് പ്രതിസന്ധിയിൽനിന്ന് റെഡിമെയ്ഡ് സ്ഥാപനങ്ങൾ കരകയറിത്തുടങ്ങി. തമിഴ്നാട് തിരുപ്പൂരിലെ ബനിയൻ-വസ്ത്രനിർമ്മാണശാലകളെല്ലാംതന്നെ ഇപ്പോൾ മാസ്ക് നിർമ്മാണ - കയറ്റുമതിയിലാണ്. സ്വാഭാവിക പരുത്തിയിൽ നിർമ്മിച്ച മാസ്കുകൾക്ക് വിദേശരാജ്യങ്ങളിൽ വലിയ ആവശ്യകതയുണ്ട്. ഓരോ യൂറോപ്യൻ രാജ്യത്തും പ്രതിമാസം 15 കോടി മാസ്ക് ആവശ്യമുണ്ടെന്നാണ് കണക്ക്. ബ്രിട്ടനിലേക്കും അമേരിക്കയിലേക്കും മാസ്ക് കയറ്റുമതി അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ശനിയാഴ്ച ഇന്ത്യയിലെ വസ്ത്രനിർമാണശാലകൾക്ക് ലഭിച്ചു. ഒരു മാസ്കിന് ഏഴ് മുതൽ 15 രൂപ വരെയാണ് നിർമാണച്ചെലവ്. ഇവയിൽ ലാഭം ചേർത്താണ് കയറ്റുമതി. ബനിയൻ നിർമാണശാലകളിൽ വസ്ത്രങ്ങളുടെ അരികുകൾ ഉറപ്പിക്കാൻ ഉപയോഗിക്കുന്ന കട്ടികൂടിയ ഇനം തുണി ഉപയോഗിച്ചുള്ള മാസ്കിനാണ് ആവശ്യക്കാരേറെ. സെൽട്ട് എന്ന് അറിയപ്പെടുന്ന ഈ തുണിക്ക് വൈറസ് പ്രതിരോധശേഷി കൂടുതലാണെന്നാണ് കരുതുന്നത്. ഇത്തരം മാസ്കുകൾക്കാണ് വിദേശങ്ങളിൽ ആവശ്യക്കാരേറെയും. പട്ടുതുണിയും ഡെനിം തുണിയും ഉപയോഗിച്ചുള്ള മാസ്കുകളുടെ കയറ്റുമതിയും വ്യാപകമായി നടക്കുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2WLndKN
via IFTTT