Breaking

Tuesday, May 12, 2020

അവയവദാനത്തിലൂടെ അനശ്വരയായ ലാലി ടീച്ചർക്ക് അന്ത്യയാത്രാമൊഴി

ശ്രീകാര്യം : അവയവദാനത്തിലൂടെ അനശ്വരയായി മാറിയ ലാലി ടീച്ചർ ഇനി ദീപ്തമായ ഓർമ. ടീച്ചർക്ക് അന്ത്യയാത്രമൊഴി നൽകാൻ പ്രിയപ്പെട്ട കുരുന്നുകളും അവരുടെ മാതാപിതാക്കളും നാട്ടുകാരുമെത്തി. ടീച്ചറുടെ ഹൃദയം സ്വീകരിച്ച കോതമംഗലം സ്വദേശിനി ലീനയുടെ മക്കളും അന്തിമോപചാരമർപ്പിക്കാനായി എത്തിയിരുന്നു. "അമ്മേ...നമുക്ക് ഇനി നമ്മുടെ ടീച്ചറമ്മയെ കാണാൻ പറ്റില്ലേ....കൂടെ കളിക്കാൻ പറ്റില്ലേ."... ടീച്ചർ പഠിപ്പിച്ചിരുന്ന കുളത്തൂർ പൗണ്ട് കടവ് ഗവ. എച്ച്.ഡബ്ബ്യു. എൽ.പി. സ്കൂളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ കാണാൻ എത്തിയ നഴ്സ്റി കുരുന്നിന്റെ വാക്കുകൾ ഏവരെയും ഈറനണിയിച്ചു. കുട്ടികൾ ഓരോരുത്തരായി വരിവരിയായി നടന്ന് ടീച്ചറമ്മയുടെ മൃതദേഹം കണ്ടു. പാട്ടുപാടിയും കളിക്കാൻ കൂടിയും ഉമ്മ തന്നും ഒപ്പമുണ്ടായിരുന്ന ടീച്ചറമ്മ സ്കൂൾ തുറക്കുമ്പോൾ കൂടെയുണ്ടാവില്ലെന്നോർത്ത് കുഞ്ഞുങ്ങളും രക്ഷാകർത്താക്കളിൽ പലരും പൊട്ടിക്കരഞ്ഞു. തിങ്കളാഴ്ച രാവിലെ 10.15 ഓടെയാണ് ലാലി ടീച്ചറുടെ മൃതദേഹം ചെമ്പഴന്തി അണിയൂർ കല്ലിയറ ഗോകുലത്തിൽ എത്തിച്ചത്. മകൻ ഗോപിഷും മകൾ ദേവികയും അന്ത്യകർമ്മങ്ങൾക്കിടയിൽ പൊട്ടിക്കരഞ്ഞു. ഭർത്താവ് ഗോപകുമാറിനെ അവിടെ കൂടിയ പലരും ആശ്വസിപ്പിക്കുവാൻ ശ്രമിച്ചുവെങ്കിലും അത് കൂട്ടക്കരച്ചിലായി മാറി. മകൻ ഗോപിഷാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. ലാലി ടീച്ചറിന്റെ ഹൃദയം സ്വീകരിച്ച ലീനാ ഷിബുവിന്റെ മക്കളായ ബെയ്സിലും ഷൈനയും ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു. ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉണ്ടായിട്ടും നിരവധി പേരാണ് ഗോകുലത്തിൽ എത്തിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എ. വി.കെ.പ്രശാന്ത് എന്നിവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്നാണ് 11 മണിയോടെ മൃതദേഹം സ്കൂളിൽ എത്തിച്ചത്. പതിന്നാല് വർഷത്തോളം കൂടെയുണ്ടായിരുന്ന ടീച്ചർ ഇനിയില്ലെന്ന വേദനയിൽ സഹപ്രവർത്തകരും വിതുമ്പി. കുളത്തൂർ പൗണ്ട്കടവ് ഗവ.എച്ച്.ഡബ്ബ്യു. എൽ.പി. സ്കൂളിൽ കുറച്ചു സമയം മാത്രമാണ് പൊതുദർശനത്തിന് വെച്ചത്. ലോക് ഡൗണിൽ കർശന നിയന്ത്രണമുള്ളതിനാൽ പലർക്കും മൃതദേഹം കാണാൻ കഴിഞ്ഞില്ല. എങ്കിലും സ്കൂൾ പരിസരത്ത് നിരവധി പേരാണ് തടിച്ചുകൂടിയത്. മൃതദേഹത്തിൽ പ്രഥമാധ്യാപകൻ ഡി.രമേശൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകർ, കൗൺസിലർമാർ, രക്ഷാകർത്താക്കൾ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് കുളത്തൂർ ചിത്തിര നഗറിലെ പൊതു ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. അന്യൂറിസം ബാധിച്ച് മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നു ലാലി ടീച്ചറിന്റെ അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു. ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള ലീനയ്ക്കാണ് നൽകിയത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും, മറ്റൊരു വൃക്ക കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും കോർണിയ ഗവ. കണ്ണാശുപത്രിക്കും നൽകി. കേരള സർക്കാരിന്റെ മൃതസഞ്ജീവനി പദ്ധതി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9-ന്. Content Highlight: Pay last respects to Lali Teacher


from mathrubhumi.latestnews.rssfeed https://ift.tt/2yFIrAS
via IFTTT