Breaking

Friday, May 15, 2020

നിയമം ലംഘിച്ചെത്തിയ ബന്ധുവിനെ സ്വീകരിച്ച സി.പി.എം.നേതാവിനും കുടുംബത്തിനും കോവിഡ്

കാസർകോട്: ചരക്കുലോറിയിൽ അതിർത്തി കടന്നെത്തിയ ബന്ധുവിനെ സ്വീകരിച്ച സി.പി.എം. പ്രാദേശിക നേതാവിനും ഭാര്യയ്ക്കും രണ്ടുമക്കൾക്കും കോവിഡ്-19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽനിന്ന് മേയ് നാലിനാണ് നിയമാനുസൃതമല്ലാത്ത വഴിയിലൂടെ നേതാവിന്റെ അടുത്ത ബന്ധു നാട്ടിൽ എത്തിയത്. അദ്ദേഹത്തെ കാറിൽ കയറ്റി നേതാവ് വീട്ടിൽ എത്തിക്കുകയായിരുന്നു. രോഗലക്ഷണം കാണിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച ബന്ധുവിന് 11-ാം തീയതി രോഗബാധ സ്ഥിരീകരിച്ചു. തുടർന്ന് നിരീക്ഷണത്തിൽപ്പോയ നേതാവിന്റെയും ഭാര്യയുടെയും മക്കളുടെയും പരിശോധനാഫലം വ്യാഴാഴ്ച പോസിറ്റീവായി. നേതാവ് ഈ കാലയളവിൽ മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ അർബുദരോഗിയെ സന്ദർശിച്ചു. അവിടത്തെ കാൻസർ വാർഡ്, ലാബ്, എക്‌സ്-റേ റൂം എന്നിവിടങ്ങളിൽ പ്രവേശിച്ചു. ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ അന്തരിച്ച മുൻ സി.പി.എം.നേതാവിന്റെ ശവസംസ്കാരച്ചടങ്ങിലും രോഗം സ്ഥിരീകരിച്ച സി.പി.എം.പ്രാദേശിക നേതാവ് പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം.പൈവളിഗെ പഞ്ചായത്തംഗമാണ് നേതാവിന്റെ ഭാര്യ. പഞ്ചായത്ത് പ്രസിഡന്റുൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാനും വെള്ളിയാഴ്ച സ്രവപരിശോധനയ്ക്ക് എത്താനും ആരോഗ്യ വകുപ്പധികൃതർ നിർദേശിച്ചിട്ടുണ്ട്. മുംബൈയിൽ കോവിഡ് രോഗികൾ ഏറെയുള്ള പ്രദേശത്തുനിന്നാണ് നേതാവിന്റെ അടുത്ത ബന്ധു നാട്ടിലെത്തിയത്. അത് അറിയാമായിരുന്നിട്ടും സർക്കാർ നിർദേശങ്ങൾ ലംഘിക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2X0hlfB
via IFTTT