ലഖ്നൗ: കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുപോകുന്നതിനായി 1000 ബസുകളുടെ പട്ടിക നൽകിയ വിഷയത്തിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനും പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരേയും ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. ലഖ്നൗവിലെ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഐപിസി 420, 467, 468 വകുപ്പുകൾ പ്രകാരം വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്. ചട്ടപ്രകാരം ആവശ്യമായ അനുമതി വാങ്ങാതെ കുടിയേറ്റ തൊഴിലാളികളുമായി ഉത്തർപ്രദേശിലേക്ക് ബസുകൾ ഓടിച്ചതിനും നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളെ മടക്കിക്കൊണ്ടുവരാനായി കോൺഗ്രസ് നൽകിയ ബസുകളുടെ പട്ടികയിൽ ഇരുചക്രവാഹനങ്ങൾ, കാറുകൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ നമ്പറുകൾ ഉണ്ടായിരുന്നുവെന്ന് ഉത്തർപ്രദേശ് സർക്കാർ ആരോപിച്ചിരുന്നു. പട്ടികയിലുള്ള പല ബസുകൾക്കും സാധുവായ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഇൻഷുറൻസ് പേപ്പറുകളും ഇല്ലെന്നും പറഞ്ഞിരുന്നു. പ്രിയങ്ക ഗാന്ധി സമർപ്പിച്ച 1,000 ബസുകളുടെ പട്ടികയിൽ 79 എണ്ണം തികച്ചും സഞ്ചാരയോഗ്യമല്ലാത്തതിനാൽ തന്നെ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. പട്ടികയിൽ കാലഹരണപ്പെട്ട ഫിറ്റ്നസ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റുകളുള്ള 297 ബസുകളുണ്ട്. ബസുകളല്ലാത്ത നൂറോളം വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പട്ടികയിലുണ്ട്. അവ ആംബുലൻസുകൾ, മുച്ചക്ര വാഹനങ്ങൾ, ട്രക്കുകൾ, മറ്റ് വാഹനങ്ങൾ എന്നിവയാണെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Bus for migrants: Priyanka Gandhis aide, UP Congress chief booked for forgery
from mathrubhumi.latestnews.rssfeed https://ift.tt/2zdKSe6
via
IFTTT