മഹാബലിപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ രണ്ട് അനൗപചാരിക കൂടിക്കാഴ്ചകളിലും ഒപ്പമുണ്ടായിരുന്ന ഒരു മലയാളിയുണ്ട്. പാലക്കാട് രാമശ്ശേരിക്കാൻ ആർ. മുധുസുദൻ. മഹാബലിപുരത്തെ ചരിത്രസ്മാരകങ്ങളെക്കുറിച്ച് മോദി പറഞ്ഞതെല്ലാം മാൻഡരിൻ ഭാഷയിൽ മധുസുദൻ ഷിക്കു പറഞ്ഞുകൊടുത്തു. വിദേശനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മിക്കപ്പോഴും ഹിന്ദിയിലാണ് പ്രധാനമന്ത്രി സംസാരിക്കാറ്. 2007 ബാച്ചിലെ ഐ.എഫ്.എസ്. ഓഫീസറാണ് മുപ്പത്തിനാലുകാരനായ മധുസുദൻ. 22-ാം വയസ്സിൽ ഐ.എഫ്.എസ്. നേടിയ ഇദ്ദേഹത്തിന്റെ സേവനമേറെയും ചൈനയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയത്തിലായിരുന്നു. 2009 മുതൽ 2011 വരെ ചൈനയിലുണ്ടായിരുന്ന ഇദ്ദേഹം പിന്നീടു രണ്ടുകൊല്ലം അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ഇന്ത്യൻ കോൺസുലേറ്റിൽ ജോലിചെയ്തു. അതുകഴിഞ്ഞ് വീണ്ടും ചൈനയിലെത്തി. മാൻഡരിൻ വെള്ളംപോലെ സംസാരിക്കുന്ന മധുസുദൻ ഏതാനും വർഷങ്ങളായി പ്രധാനമന്ത്രിയുടെ ഉന്നതതല യോഗങ്ങളിലെ ചൈനീസ് പരിഭാഷകനാണ്. 2014-ൽ ഷി ജിൻപിങ് ഇന്ത്യയിൽവന്നപ്പോഴും 2018-ൽ ചൈനയിലെ വുഹാനിൻ അദ്ദേഹവും മോദിയും തമ്മിലുള്ള ആദ്യ അനൗപചാരിക കൂടിക്കാഴ്ച നടന്നപ്പോഴും മധുസുദനായിരുന്നു പരിഭാഷകൻ.ഇദ്ദേഹത്തിന്റെ അനിയത്തി ആർ. പ്രിയദർശിനിയും ഐ.എഫ്.എസ്. ഓഫീസറാണ്. ഇവരുടെ അച്ഛൻ രവീന്ദ്രൻ നായരും അമ്മ നിർമലതയും കോയമ്പത്തൂരാണ് താമസം. കാസർകോട്ടുകാരി ഡോ. അനുപമയാണ് മധുസുദന്റെ ഭാര്യ.
from mathrubhumi.latestnews.rssfeed https://ift.tt/2ILpVsG
via
IFTTT