ന്യൂഡൽഹി: ഹരിയാണയിൽ ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെ.ജെ.പി.യുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബി.ജെ.പി. സർക്കാർ രൂപവത്കരിക്കും. ദുഷ്യന്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകും. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനൊപ്പം ദുഷ്യന്ത് ബി.ജെ.പി. അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ സന്ദർശിച്ചിരുന്നു. തുടർന്ന് അമിത് ഷായാണ് രണ്ടുപാർട്ടികളും ധാരണയിലെത്തിയ കാര്യം പ്രഖ്യാപിച്ചത്. ഏഴു സ്വതന്ത്രരുടെ പിന്തുണയും ബി.ജെ.പി.ക്ക് ലഭിച്ചിട്ടുണ്ട്. ഹരിയാണ ലോക്ഹിത് പാർട്ടി നേതാവും മുൻമന്ത്രിയുമായ ഗോപാൽ കാംഡെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ബലാത്സംഗം അടക്കം ഒട്ടേറെ കേസുകളിൽ പ്രതിയായ മുൻ കോൺഗ്രസ് സർക്കാരിലെ മന്ത്രിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ പാർട്ടിക്കകത്തുനിന്നുതന്നെ വിമർശനമുയർന്നിരുന്നു. ഇദ്ദേഹത്തിന്റെ പിന്തുണ സ്വീകരിക്കുന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. ഒരംഗമുള്ള ഐ.എൻ.എൽ.ഡി.യും പിന്തുണച്ചേക്കും. പത്തുസീറ്റിന്റെ ബലത്തിൽ ദുഷ്യന്ത് കിങ് മേക്കർ ആവുമെന്നായിരുന്നു കരുതിയതെങ്കിലും ബി.ജെ.പി.ക്ക് സ്വതന്ത്രരുടെ പിന്തുണലഭിച്ചതോടെ അദ്ദേഹത്തിന്റെ വിലപേശൽശേഷി കുറഞ്ഞു. 46 അംഗങ്ങളാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. ശനിയാഴ്ച ചണ്ഡീഗഢിൽ നിയമസഭാകക്ഷിയോഗം ചേരുമെന്നും ഉടൻ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കുമെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രമന്ത്രി നിർമലാ സീതാരാമനും ബി.ജെ.പി. ജനറൽ സെക്രട്ടറി അരുൺസിങ്ങും നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ സംബന്ധിക്കും. ഖട്ടർതന്നെ മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. കേവലഭൂരിപക്ഷത്തിനു വേണ്ടത് 46 ബി.ജെ.പി. 40 ജെ.ജെ.പി. 10 പിന്തുണയ്ക്കുന്ന സ്വതന്ത്രർ 7 (അഞ്ച് ബി.ജെ.പി. വിമതർ, ഒരു കോൺഗ്രസ് വിമതൻ, ഒരു മുൻ ഐ.എൻ.എൽ.ഡി. സ്വതന്ത്രൻ) എച്ച്.എൽ.പി. (കാംഡയുടെ പാർട്ടി) 1 ഐ.എൻ.എൽ.ഡി. 1 ആകെ 59 content highlights: BJP, JJP join hands to form govt in Haryana
from mathrubhumi.latestnews.rssfeed https://ift.tt/31NrfBZ
via
IFTTT