തിരുവനന്തപുരം: കേരളത്തിൽ അധ്യക്ഷനാകാൻ ഗ്രൂപ്പടിസ്ഥാനത്തിലും അല്ലാതെയും ബി.ജെ.പി.യിൽ വടംവലി ശക്തം. പി.എസ്. ശ്രീധരൻപിള്ള ഗവർണറാകുന്നതോടെ പകരക്കാരൻ ആരെന്നറിയാൽ അമിത്ഷായുടെ പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് അണികൾ. അധ്യക്ഷനാകാൻ പ്രധാനമായും രണ്ടുപക്ഷങ്ങളുടെ ചരടുവലികളാണ് ശക്തം. കേന്ദ്രമന്ത്രി വി. മുരളീധരന്റെയും മുൻ അധ്യക്ഷൻ പി.കെ. കൃഷ്ണദാസിന്റെയും ഗ്രൂപ്പുകൾ തമ്മിലാണ് പ്രധാന മത്സരം. സാധ്യതകൾ കെ. സുരേന്ദ്രൻ: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലുണ്ടാക്കിയ മുന്നേറ്റം പ്രധാനം. ഉപതിരഞ്ഞെടുപ്പിൽ കോന്നിയിലും പ്രകടനം മോശമായില്ല. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷുമായി അടുപ്പം. വി. മുരളീധരൻ വാദിക്കുന്നത് സുരേന്ദ്രനുവേണ്ടി. ശബരിമല സമരത്തിലും ശക്തമായ ഇടപെടലുണ്ടായി. എം.ടി. രമേശ്: കൃഷ്ണദാസ് പക്ഷത്തെ പ്രധാനി. പി.കെ. കൃഷ്ണദാസ് രമേശിനുവേണ്ടി നിലകൊള്ളുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ പ്രചാരണത്തിനിറങ്ങി. ആർ.എസ്.എസിനും താത്പര്യമുള്ള നേതാവ്. ശോഭാ സുരേന്ദ്രൻ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മികച്ച മുന്നേറ്റം നടത്തി. പാർട്ടിയുടെ അംഗത്വപ്രചാരണത്തിനുള്ള അഞ്ചു ദേശീയ സഹകൺവീനർമാരിൽ ഒരാൾ. പോര് ഒഴിവാക്കാൻ സമവായത്തിന് ശോഭയെ പരിഗണിച്ചേക്കും. ദേശീയ നേതൃത്വത്തിൽ നല്ലബന്ധം. മാസങ്ങളായി ദേശീയതലത്തിൽ പ്രവർത്തനം. കുമ്മനം രാജശേഖരൻ: ലോക്സഭയിലേയ്ക്ക് മത്സരിച്ചുതോറ്റ കുമ്മനത്തിന് അർഹിക്കുന്ന പ്രാതിനിധ്യം നൽകിയില്ലെന്ന് ആർ.എസ്.എസിന് പരിഭവമുണ്ട്. വട്ടിയൂർക്കാവിലും സ്ഥാനാർഥിത്വം നിഷേധിച്ചു. ഇതിന്റെയൊക്ക പരാതി തീർക്കാനും ഗ്രൂപ്പുതർക്കം ഒഴിവാക്കാനും മുൻപ്രസിഡന്റുകൂടിയായ കുമ്മനത്തെ പരിഗണിക്കാൻ സാധ്യത. പി.കെ. കൃഷ്ണദാസ്: മുൻ പ്രസിഡന്റും ഇപ്പോൾ ദേശീയ നിർവാഹകസമിതിയംഗവും. രമേശിനുവേണ്ടിയാണ് വാദിക്കുന്നതെങ്കിലും മുതിർന്ന നേതാവെന്നനിലയിൽ പരിഗണിച്ചുകൂടെന്നില്ല. എൻ.ഡി.എ.യുടെ നേതൃത്വത്തിലുമുണ്ട്. ഈയിടെ സംയുക്ത ബൈഠക്കിൽ അദ്ദേഹത്തിനൊപ്പം രമേശും പങ്കെടുത്തു. വീണ്ടും യോഗം ബി.ജെ.പി.-ആർ.എസ്.എസ്. സംയുക്ത ബൈഠക് അടുത്തയാഴ്ച നടക്കും. കഴിഞ്ഞദിവസംനടന്ന യോഗത്തിൽ പുതിയ അധ്യക്ഷനാരാകണമെന്ന ചോദ്യത്തിൽനിന്ന് ആർ.എസ്.എസ്. നേതാക്കൾ ഒഴിഞ്ഞുമാറി. ദേശീയനേതൃത്വം തീരുമാനിച്ചോളൂ എന്നായിരുന്നു അവരുടെ മറുപടി. കുമ്മനത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു ഇത്. കുമ്മനം അധ്യക്ഷനാകുന്നതിൽ ആർ.എസ്.എസിന് താത്പര്യം. സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയ്ക്ക് പങ്കെടുക്കാൻ കഴിയാത്തതിനാൽ ശനിയാഴ്ചത്തെ കോർകമ്മിറ്റിയോഗം മാറ്റി. content highlights: BJP,state president
 
from mathrubhumi.latestnews.rssfeed https://ift.tt/2NgM2IH
via 
IFTTT