അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കൺവെൻഷൻ സെൻറർ തുടങ്ങാനായി ലുലു ഗ്രൂപ്പിന് 13.83 ഏക്കർ ഭൂമി അനുവദിച്ച ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ തീരുമാനം ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം റദ്ദാക്കി. ഏക്കറിന് 50 കോടിരൂപ മതിപ്പുവിലയുള്ള ഭൂമി മാസം 4.51 ലക്ഷം രൂപ പാട്ടത്തിനാണ് 2017 ജൂലായിൽ ലുലു ഗ്രൂപ്പിനു നൽകിയത്. 2200 കോടി ചെലവിൽ സമ്മേളനഹാളുകൾ, പഞ്ചനക്ഷത്ര ഹോട്ടൽ, കച്ചവടകേന്ദ്രങ്ങൾ എന്നിവയുൾപ്പെടെയുള്ളവ പണിയുന്നതിനാണ് ഭൂമി കൊടുത്തത്. അന്ന് പ്രതിപക്ഷത്തായിരുന്ന ഇന്നത്തെ ഭരണകക്ഷി വൈ.എസ്.ആർ കോൺഗ്രസ് തീരുമാനത്തെ ശക്തമായി എതിർത്തിരുന്നു. പദ്ധതി ലേലംകൊള്ളാനെത്തിയ ഏക കക്ഷിയായ ലുലു ഗ്രൂപ്പിന് ഭൂമി അനുവദിച്ചതിലൂടെ കേന്ദ്ര വിജിലൻസ് കമ്മിഷന്റെ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നായിഡു സർക്കാർ നടത്തിയതെന്ന് മന്ത്രിസഭാ യോഗം ആരോപിച്ചു. കൃഷ്ണ ജില്ലയിലെ ജഗ്ഗിയാഫ്പേട്ടിൽ 498.93 ഏക്കർ ഭൂമി നായിഡുവിന്റെ ബന്ധുവിന്റെ കമ്പനിക്ക് അനുവദിച്ച തീരുമാനവും മന്ത്രിസഭായോഗം റദ്ദാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/31Z4uuL
via
IFTTT