തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് പഠിക്കാൻ കോൺഗ്രസ് സമിതിയെ നിശ്ചയിക്കും. ഞായറാഴ്ച ചേരുന്ന കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. അരൂർ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പഠിച്ച കെ.വി. തോമസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പതിവിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസ് നടപടി സ്വീകരിച്ചിരുന്നു. അതേമാതൃകയിൽ തിരിച്ചടി ആഴത്തിൽ പഠിക്കാനും ആവശ്യമെങ്കിൽ നടപടിയെടുക്കാനും മടിക്കില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന. സിറ്റിങ് സീറ്റുകളായ വട്ടിയൂർക്കാവും കോന്നിയും വലിയ വ്യത്യാസത്തിൽ നഷ്ടമായതും എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കുറഞ്ഞതുമാണ് പരിശോധിക്കുക. എൻ.എസ്.എസിന്റെ പരസ്യപിന്തുണ ദോഷകരമായോ എന്നതും പരിശോധിച്ചേക്കും. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി കെ.പി.സി.സി., ഡി.സി.സി. പുനഃസംഘടനയും ചർച്ചയാകും. ഇതിനായി മുതിർന്നനേതാക്കളെ ചുമതലപ്പെടുത്തിയെങ്കിലും ഇനിയും സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. തിരിച്ചടി പരിശോധിക്കാൻ തിങ്കളാഴ്ച വൈകീട്ട് യു.ഡി.എഫ്. ഏകോപന സമിതി യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. മണ്ഡലങ്ങളിൽ നിർണായക സ്വാധീനമുള്ള ചിലനേതാക്കൾ പേരിനുമാത്രം പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിലെ അതൃപ്തി ഘടകകക്ഷിനേതാക്കൾ കോൺഗ്രസിലെ ചില മുതിർന്നനേതാക്കളെ അറിയിച്ചിട്ടുണ്ട്. പാലായിലെ തോൽവിക്ക് കേരള കോൺഗ്രസിലെ തമ്മിലടി കാരണമായതായി കോൺഗ്രസ് ആരോപിച്ചിരുന്നു. രണ്ട് കുത്തക സീറ്റുകൾ നഷ്ടമാക്കിയ കോൺഗ്രസിന് ഇനി കേരള കോൺഗ്രസിനെ ഒരുപരിധിയിൽ കൂടുതൽ കുറ്റപ്പെടുത്താനാവില്ല. തിരഞ്ഞെടുപ്പു തിരിച്ചടിയുമായി ബന്ധപ്പെട്ട് പാർട്ടിനേതാക്കളിൽനിന്ന് വിമർശനങ്ങൾ ഉയർന്നുതുടങ്ങിയതോടെ പരസ്യപ്രതികരണങ്ങൾ പൂർണമായി വിലക്കി കെ.പി.സി.സി. സർക്കുലർ ഇറക്കി. എറണാകുളത്തെ വോട്ടുചോർച്ചയുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷനെതിരേ ഹൈബി ഈഡൻ എം.പി. രംഗത്തെത്തിയിരുന്നു. എന്നാൽ, മേയറെ മാത്രം ബലിയാടാക്കാനാകില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് നിലപാട് വ്യക്തമാക്കി. ബി.ജെ.പി. വോട്ട് സി.പി.എമ്മിനു മറിച്ചതിനാലാണ് വട്ടിയൂർക്കാവിൽ പരാജയപ്പെടാൻ കാരണമായതെന്നാണ് മുരളീധരൻ പറയുന്നത്. തിരഞ്ഞെടുപ്പുപരാജയം പാർട്ടി പരിശോധിക്കണമെന്ന് സ്ഥാനാർഥിയായിരുന്ന കെ. മോഹൻകുമാർ ആവശ്യപ്പെട്ടിട്ടുണ്ട്. kerala by election 2019, Congress, UDF
from mathrubhumi.latestnews.rssfeed https://ift.tt/2Wgobgc
via
IFTTT