തിരുവനന്തപുരം: ബാറുകളിലൂടെ മദ്യം പാഴ്‌സലായി വിൽക്കാൻ അനുമതി നൽകുമ്പോൾ നഷ്ടമുണ്ടാകുന്നത് പൊതുമേഖലാസ്ഥാപനമായ ബിവറേജസ് കോർപ്പറേഷന്. ഔട്ട്‌ലെറ്റുകളിലെ വിൽപ്പനയാണ് ബിവറജേസ് കോർപ്പറേഷന്റെ പ്രധാനവരുമാനം. 25 ശതമാനം ലാഭമാണ് ചില്ലറ വിൽപ്പനയിൽ കോർപ്പറേഷന് ലഭിക്കുക. സംസ്ഥാനത്ത് 598 ബാറുകളും 270 ബിവറേജസ് വിൽപ്പനശാലകളുമാണുള്ളത്. ബിവറേജസ് വിൽപ്പനശാലകളേക്കാൾ സൗകര്യപ്രദമായി ബാറുകളിൽ വിൽപ്പന ക്രമീകരിക്കാനാകും. ഇതോടെ ഉപഭോക്താക്കൾ ബാറുകളിലേക്ക് നീങ്ങാനിടയുണ്ട്. ബാറുടമകളുടെ ഏറെക്കാലത്തെ ആവശ്യങ്ങളിലൊന്നാണ് തത്കാലത്തേക്കെങ്കിലും സർക്കാർ അംഗീകരിക്കുന്നത്. മദ്യം കുപ്പിയോടെ വിൽക്കാനുള്ള അനുമതി ദീർഘകാലത്തേക്ക് വേണമെന്നും ബാറുടമകൾ ആവശ്യപ്പെടാനിടയുണ്ട്. ചെറിയൊരു കൗണ്ടറും കുറഞ്ഞ ജീവനക്കാരുമുണ്ടെങ്കിൽ ലാഭകരമായി ചില്ലറ വിൽപ്പനസൗകര്യം ഒരുക്കാം. ബിവറേജസ് കോർപ്പറേഷൻ പ്രീമിയം കൗണ്ടറുകൾ ആരംഭിച്ചതോടെ ബാറുകളിലെ കച്ചവടം കുറഞ്ഞിരുന്നു. 40 ശതമാനം ലാഭം ഈടാക്കിയാണ് ബാറുകളിൽ മദ്യം വിറ്റിരുന്നത്. ചില ബാറുകളിൽ അടിസ്ഥാനസൗകര്യങ്ങൾ അനുസരിച്ച് മദ്യവിലയും കുത്തനെ ഉയരും. ചില ബാറുകളിൽ 60 മുതൽ 80 ശതമാനംവരെ അധികനിരക്ക് ഈടാക്കിയിരുന്നു. ബാർ റൂമുകളിലെ മദ്യവിൽപ്പനയിൽ വില നിശ്ചയിക്കാനുള്ള അനുമതി ബാർ ഉടമകൾക്കുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2Wz4YIH
via
IFTTT