ന്യൂഡൽഹി: തീവണ്ടിസർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്നുമുതൽ ആദ്യഘട്ടത്തിൽ കേരളത്തിനകത്തും കേരളത്തിൽനിന്ന് പുറത്തേക്കുമായി അഞ്ചു പ്രത്യേകതീവണ്ടികൾ സർവീസ് തുടങ്ങും. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (ആഴ്ചയിൽ അഞ്ചുദിവസം), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി (ദിവസേന), മുംബൈ-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (ദിവസേന), നിസാമുദ്ദീൻ-എറണാകുളം മംഗളാ എക്സ്പ്രസ് (ദിവസേന), നിസാമുദ്ദീൻ-എറണാകുളം തുരന്തോ എക്സ്പ്രസ് (ആഴ്ചയിൽ ഒന്ന്) എന്നിവയാണ് ഈ വണ്ടികൾ. എല്ലാ വണ്ടികളും സ്പെഷ്യൽ വണ്ടികളായി നിലവിലെ റൂട്ടിൽ തന്നെയാണ് ഓടിക്കുക. എ.സി., നോൺ എ.സി. കോച്ചുകൾ ഉണ്ടായിരിക്കും. ടിക്കറ്റുകൾ ഓൺലൈൻ വഴിമാത്രമേ ലഭിക്കൂ. വ്യാഴാഴ്ച റിസർവേഷൻ തുടങ്ങും. തത്കാൽ ടിക്കറ്റ് ഉണ്ടാകില്ല. ഈ വണ്ടികളിൽ യാത്രചെയ്യാൻ ഇതിനകം ടിക്കറ്റ് റിസർവ് ചെയ്തുവെച്ചിട്ടുള്ളവർക്ക് അതു സാധ്യമാവില്ല. ജൂൺ 30 വരെ എല്ലാ റഗുലർ ട്രെയിനുകളിലെയും റിസർവേഷൻ ടിക്കറ്റുകൾ റദ്ദാക്കാൻ റെയിൽവേ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. ജൂൺ ഒന്നുമുതൽ 200 സ്പെഷ്യൽ നോൺ എ.സി. വണ്ടികൾ ഓടിക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് 100 വണ്ടികളുടെ പട്ടിക റെയിൽവേ ബോർഡ് ബുധനാഴ്ച രാത്രി പുറത്തിറക്കിയത്. Content Highlights:jan shatabdi, Mangala, netravati express
from mathrubhumi.latestnews.rssfeed https://ift.tt/3cRyHlA
via
IFTTT