കണ്ണൂർ: അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരികൾക്ക് ആറുമാസം പ്രസവാവധി അനുവദിച്ചതോടെ മേഖലയിലെ രണ്ടരലക്ഷംപേർ പ്രതീക്ഷയിലാണ്. വിദ്യാഭ്യാസമേഖലയിൽ പ്രസവാവധി കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമാവുകയാണ് ഇതോടെ കേരളം. അതേസമയം, ചില മാനേജ്‌മെന്റുകളുടെ ഭാഗത്തുനിന്ന് എതിർപ്പുയർന്നിട്ടുണ്ട്. സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഓൾ കേരള സെൽഫ് ഫിനാൻസിങ് സ്കൂൾ ഫെഡറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസവാവധി എടുക്കുമ്പോൾ അക്കാലയളവിൽ ബദൽ അധ്യാപകരെ കണ്ടെത്തണം. അവധിയിൽ പോകുന്നവർക്ക് ശമ്പളം നൽകാൻ പറ്റില്ലെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്് രാമദാസ് കതിരൂർ പറഞ്ഞു.എൽ.ഡി.എഫ്. സർക്കാരിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണ് ഇപ്പോൾ നടപ്പാക്കിയത്. ബിരുദവും ബിരുദാനന്തരബിരുദവും ബി.എഡും ഉള്ള അഭ്യസ്തവിദ്യരായവർക്ക് മാസം 3000 രൂപമുതൽ 10,000 രൂപവരെയാണ് പലസ്ഥലത്തും വേതനം. എയ്ഡഡ്-സർക്കാർ സ്ഥാപനങ്ങളിൽ 50,000 മുതൽ ഒരുലക്ഷംവരെ ശമ്പളം വാങ്ങുന്ന ജോലിയാണ് ഇവർ ചെയ്യുന്നത്. 70 ശതമാനം സ്ത്രീകളുണ്ട് ഈ മേഖലയിൽ. എട്ടുമണിക്കൂർമുതൽ പത്തുമണിക്കൂർവരെ ജോലിചെയ്യുന്ന അധ്യാപകർ പലപ്പോഴും ഓഫീസ് ഡ്യൂട്ടിയും ചെയ്യേണ്ടിവരുന്നുണ്ട്. നിയമനത്തിന് പണം വാങ്ങുന്ന സ്ഥാപനങ്ങളുമുണ്ട്. അൺ എയ്ഡഡ് സ്കൂൾ ജീവനക്കാർക്കും അധ്യാപകർക്കും മിനിമം വേതനം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും എവിടെയും നടപ്പാക്കിയില്ല. മിനിമംവേതനം ആവശ്യപ്പെട്ടാൽ ജോലിനഷ്ടപ്പെടുമെന്ന ഭയംകാരണം ആരും ചോദിക്കാറില്ലെന്ന് അൺഎയ്ഡഡ് സ്കൂൾ ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് യൂണിയൻ സെക്രട്ടറി വേണു കക്കട്ടിൽ പറഞ്ഞു. ഗർഭിണികളായാൽ ജോലിയിൽനിന്ന് പിരിഞ്ഞുപോവുക മാത്രമാണ് രക്ഷ -അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/32qww3o
via
IFTTT