ആലപ്പുഴ: മഴയെ ഇവർക്ക് പേടിയാണ്. മഴയൊന്ന് ആഞ്ഞടിച്ചാൽ ഇവർ ഇല്ലാതാകും. ആരോ ഉപേക്ഷിച്ച ഫ്ലക്സുകൾ കൂട്ടിയിണക്കി ഒരു ചെറിയ കൂടാരമുണ്ടാക്കിയിട്ടുണ്ട് ഇവർ. വീടെന്ന് ഒരിക്കലും പറയാൻ പറ്റില്ല. എന്നാൽ, ഈ മഴക്കാലത്ത് അതുംകൂടി നഷ്ടമാകുമോയെന്ന ഭയത്തിൽ ഈ അഞ്ചംഗ കുടുംബം ആശങ്കയിലാണ്. മംഗലം വാർഡ് കണ്ടത്തിൽ ഷാജിയും ഭാര്യ ഗീതയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബമാണ് ചോർന്നൊലിക്കുന്ന വീട്ടിൽ മനസ്സുരുകി കഴിയുന്നത്. 22 വർഷമായി ചെറിയ കുടിലിലാണ് ഇവർ കഴിയുന്നത്. പറയാൻ വൈദ്യുതി മാത്രമേ ഉള്ളൂ. മറ്റ് സൗകര്യങ്ങൾ ഒന്നുമില്ല. ചെറിയ പലകകൾ അടുക്കിയും ഫ്ലക്സുകളും മറ്റും കൊണ്ട് മറച്ചുമാണ് ഇവർ വീട് ഉണ്ടാക്കിയിരിക്കുന്നത്. ചെറിയൊരു വീട്ടിൽ രണ്ട് സ്ത്രീകളും മൂന്ന് ആണുങ്ങളുമാണ് നിന്നുതിരിയാൻ ഇടമില്ലാതെ കഴിയുന്നത്. മഴപെയ്താൽ വെള്ളംമുഴുവൻ അകത്താണ്. അടച്ചുറപ്പൊന്നുമില്ലാത്തതിനാൽ പുറത്തെ വെള്ളവും അകത്തേക്ക് കയറും. വീടിന് സമീപത്തെ തോട്ടിൽനിന്നുള്ള മലിനജലം കൂടി വീട്ടിലെത്തുമ്പോൾ ഇവരുടെ ജീവിതം നരകതുല്യമായി മാറുന്നു. ഷാജിക്ക് കൂലിപ്പണിയാണ്. ഗീതയ്ക്ക് ജോലിയൊന്നുമില്ല. മൂത്ത മകൾ പ്ലസ്ടുവരെ പഠനം നടത്തിയെങ്കിലും സാമ്പത്തികമില്ലാത്തതിനാൽ പിന്നീട് പഠിക്കാൻ സാധിച്ചില്ല. രണ്ടാമത്തെ മകൻ അനന്തകൃഷ്ണൻ ഭിന്നശേഷിക്കാരനും ബുദ്ധിമാന്ദ്യവും ഉള്ള ആളാണ്. സ്കൂളിൽ പോയി പഠിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. മൂന്നാമത്തെ ആൺകുട്ടി ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. നിത്യച്ചെലവുകൾക്കുപോലും ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് നല്ലൊരു വീടെന്നുള്ളത് സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. ശൗചാലയവും ഫ്ലക്സ് കൊണ്ടുതന്നെ മറച്ച് കെട്ടിയുണ്ടാക്കിയതാണ്. വർഷങ്ങളായി ഈ അഞ്ചംഗകുടുംബം ഈ കൂരയിലാണ് വീർപ്പുമുട്ടി കഴിയുന്നത്. Content Highlights:family with hell living in a cottage made of flux
from mathrubhumi.latestnews.rssfeed http://bit.ly/2XrbmCP
via
IFTTT