കോഴിക്കോട്: കൂടത്തായിയിൽ കൊലചെയ്യപ്പെട്ട സിലിയുടെ ആഭരണങ്ങൾ കാണാതായതിൽ ആരോപണമുന്നയിച്ച് ബന്ധുക്കൾ. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആഭരണങ്ങൾ കാണാതായതിൽ ഷാജുവിനും കുടുംബത്തിനും പങ്കുള്ളതായി സംശയം ഉണ്ടെന്നും ബന്ധുക്കൾ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. സിലിയുടെ 40 പവനോളം വരുന്ന സ്വർണം സിലി തന്നെ പള്ളി ഭണ്ഡാരത്തിൽ ഇട്ടെന്നാണ് ഷാജു കുടുംബാംഗങ്ങളോട് പറഞ്ഞത്. ഇത് വാസ്തവ വിരുദ്ധമാണെന്ന്സിലിയുടെ ബന്ധു സേവ്യർ പറയുന്നു. വിവാഹ സമയത്ത് വീട്ടുകാർ സ്ത്രീധനമായി നൽകിയ 40 പവനോളം സ്വർണവും ഇത് കൂടാതെ രണ്ട് മക്കൾക്കായി നൽകിയ സ്വർണവും സിലിയുടെ കൈവശമുണ്ടായിരുന്നു. ഇവയാണ് കാണാതായത്. ഇവയെല്ലാം സിലി ഉപയോഗിച്ചുകൊണ്ടിരുന്ന സ്വർണമായിരുന്നുവെന്നും സേവ്യർ പറയുന്നു. സിലി സ്വർണം വിറ്റിട്ടില്ലെന്നും സാമ്പത്തിക പ്രയാസങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സേവ്യർ പറയുന്നു. മരിക്കുന്ന ദിവസം പൊന്നാമറ്റം കുടുംബത്തിൽ ഉണ്ടായ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴും സിലി ആഭരണങ്ങൾ ധരിച്ചിരുന്നു. സിലിയുടെ മരണത്തിന് ഒരാഴ്ചയ്ക്ക് ശേഷം ഷാജു സിലിയുടെ അമ്മയെ വിളിച്ച് സിലിയുടെ സ്വർണം വീട്ടിലില്ലെന്നും അത് അന്വേഷിച്ച് ആരും വരേണ്ടതില്ലെന്നും ആഭരണങ്ങളെല്ലാം സിലി ഭണ്ഡാരത്തിൽ ഇട്ടുവെന്നുമാണ് പറഞ്ഞത്. സിലി തന്നെ അറിയിക്കാതെ അങ്ങനെ ചെയ്യില്ലെന്ന് അമ്മ പറഞ്ഞപ്പോൾ സിലി സ്വർണം ഭണ്ഡാരത്തിൽ ഇട്ടതായി ഷാജു തറപ്പിച്ചു പറഞ്ഞു. സിലിയുടെ അനുജത്തിയുടെ ഒരു പവന്റെ വള സിലിയുടെ കൈവശമുണ്ടായിരുന്നു. ഈ വള സിലി ഒരു കാരണവശാലും ഭണ്ഡാരത്തിൽ ഇടില്ലെന്ന് അമ്മ ഷാജുവിനോട് പറഞ്ഞു. ഇത് പ്രശ്നമായതിനെ തുടർന്ന് കുറച്ച് നാളുകൾക്ക് ശേഷം ഷാജുവും ജോളിയും ഒരു പവന്റെ പുതിയ വള വാങ്ങി സിലിയുടെ സഹോദരനെ ഏൽപ്പിച്ചു. വിവാഹത്തിൽ പങ്കെടുത്തതിന് ശേഷം ഷാജുവിനോടും ജോളിയോടും ഒപ്പം ആശുപത്രിയിൽ എത്തിയപ്പോഴാണ് സിലി മരിക്കുന്നത്. അപ്പോൾ ധരിച്ചിരുന്ന സ്വർണം ജോളിയാണ് സിലിയുടെ സഹോദരനെ ഏൽപ്പിക്കുന്നത്. സഹോദരൻ ഈ സ്വർണം സിലിയുടെ അലമാരയിൽ വെച്ചുപൂട്ടാൻ ഷാജുവിനെ ഏൽപ്പിച്ചു. ഷാജു സ്വർണം അലമാരയിൽ വെച്ച് പൂട്ടുകയും ചെയ്തു. മരിച്ചതിന് ശേഷം അലമാരയിൽ വെച്ച സ്വർണം എങ്ങനെയാണ് സിലി വിറ്റുവെന്ന് പറയുന്നതെന്നും ഈ കാര്യം ഷാജുവിനോട് ചോദിച്ചപ്പോൾ വിറ്റുവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തതെന്നും സേവ്യർ പറഞ്ഞു. ഈ സംശയങ്ങളെല്ലാം അന്വേഷണ സംഘത്തെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlight: silys 40 sovereigns of gold are missing
from mathrubhumi.latestnews.rssfeed https://ift.tt/2IVhQ4z
via
IFTTT