Breaking

Tuesday, October 22, 2019

മോദിയോട് തേജ്ബഹാദൂർ ചോദിക്കുന്നു , ആ രേഖകൾ ഇപ്പോൾ എങ്ങനെ അംഗീകരിച്ചു?

ന്യൂഡൽഹി:“പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ മത്സരിക്കാനായി വാരാണസി ലോക്സഭാമണ്ഡലത്തിൽ പത്രിക സമർപ്പിച്ചപ്പോൾ തിരഞ്ഞെടുപ്പുകമ്മിഷൻ സ്വീകരിക്കാതിരുന്ന രേഖകൾക്ക് ഹരിയാണയിൽ എങ്ങനെയാണ് അംഗീകാരം ലഭിച്ചത്?” -കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെതിരേ മത്സരിക്കുന്ന ജൻനായക് ജനതാ പാർട്ടി (ജെ.ജെ.പി.) സ്ഥാനാർഥി തേജ് ബഹാദൂർ യാദവിന്റെ പ്രധാനമന്ത്രിയോടുള്ള ചോദ്യമാണിത്. ''വാരാണസിയിലെ രേഖകൾതന്നെയാണ് കർണാലിലും നൽകിയത്. ഹരിയാണയിലെ തിരഞ്ഞെടുപ്പുകമ്മിഷൻ അതെന്തുകൊണ്ടാണ് അംഗീകരിച്ചതെന്ന് നരേന്ദ്രമോദി വ്യക്തമാക്കണം. രാജ്യരക്ഷ പറയുന്ന മോദിക്ക് സൈനികൻ എതിരേ മത്സരിക്കുന്നതും ദേശശ്രദ്ധ നേടുന്നതും ഇഷ്ടമല്ലാത്തതാണ് അന്നുമത്സരിക്കാൻ പറ്റാതിരുന്നതിനുകാരണം'' -യാദവ് പറഞ്ഞു. അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്ക് നൽകുന്ന ഭക്ഷണം മോശമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനെത്തുടർന്ന് 2017-ലാണ് യാദവിനെ ബി.എസ്.എഫിൽനിന്ന് പുറത്താക്കിയത്. ഇതിനുപിന്നാലെ, ബി.ജെ.പി.യുടെ സൈനികസ്നേഹവും ദേശസ്നേഹവും കാപട്യമാണെന്നാരോപിച്ച് അദ്ദേഹം മോദിക്കെതിരേ മത്സരിക്കാനിറങ്ങി. പുറത്താക്കിയതിനുകാരണം അഴിമതിയോ രാജ്യത്തോടുള്ള വിശ്വസ്തതയോ എന്നു വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് വേണമെന്നാവശ്യപ്പെട്ടായിരുന്നു അന്നത്തെ വരണാധികാരി സുരേന്ദ്രസിങ്, യാദവിന്റെ പത്രിക തള്ളിയത്. സുപ്രീംകോടതി അദ്ദേഹത്തിന്റെ ഹർജി പരിഗണിച്ചില്ല. വാരാണസിയിൽ ബി.എസ്.പി. ടിക്കറ്റിൽ മത്സരിക്കാനിറങ്ങിയ യാദവ്, ഹരിയാണയിൽ ലോക്ദളിൽനിന്ന് തെറ്റിപ്പിരിഞ്ഞ് ദുഷ്യന്ത് ചൗട്ടാല രൂപവത്കരിച്ച ജെ.ജെ.പി.യുടെ സ്ഥാനാർഥിയാണ്. ''മോദി ഇന്ത്യയിലെ ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും പൗരന്റെ മൗലികാവകാശങ്ങളും ഇല്ലാതാക്കുകയാണ്. അതിനെതിരേ ജനാധിപത്യസന്ദേശം ഉയർത്തിപ്പിടിക്കാനാണ് മത്സരം. ബി.എസ്.പി.യിൽനിന്ന് ജെ.ജെ.പി.യിലേക്ക് കൂറുമാറിയതല്ല. ഈ പാർട്ടികളെല്ലാം മോദിയുടെ നയങ്ങളെ ശക്തിയുക്തം എതിർക്കുന്നതിനാലാണ് അവരുടെ പിന്തുണ സ്വീകരിച്ചത്'' -യാദവ് പറഞ്ഞു. ''ബി.എസ്.എഫിൽ ഉണ്ടായിരുന്നപ്പോൾ വളരെ മോശം ഭക്ഷണമാണ് നൽകിയിരുന്നത്. അതിർത്തിയിൽ കൊടുംതണുപ്പും ദുരിതങ്ങളും അനുഭവിച്ച് രാജ്യത്തിനു കാവൽ നിൽക്കുന്ന ജവാന്മാർക്കാണ് ഈ ദയനീയസ്ഥിതി എന്നാലോചിക്കണം. ഇടയ്ക്കിടെ സൈനികരുടെ ക്ഷേമത്തെക്കുറിച്ചുപറയുന്ന സർക്കാരിന്റെ കീഴിലാണിത് സംഭവിച്ചത്. അതിനെതിരേയാണ് പ്രതികരിച്ചത്. പുറത്താക്കപ്പെട്ടെങ്കിലും അതിന് ഫലമുണ്ടായി. ഇപ്പോൾ എല്ലാ അതിർത്തിരക്ഷാസേനകളിലും നല്ല ഭക്ഷണം നൽകുന്നതായി സുഹൃത്തുക്കളിൽനിന്നറിയാൻ കഴിയുന്നു. നേരത്തേ നൽകിയ മോശം ഗുണനിലവാരമുള്ള യൂണിഫോമിനുപകരം പുതിയതു വാങ്ങാൻ വർഷം 10,000 രൂപയുമിപ്പോൾ നൽകുന്നുണ്ട്'' -യാദവ് പറഞ്ഞു. content highlights:Bsf Jawan Thej Bahadoor,narendra modi


from mathrubhumi.latestnews.rssfeed https://ift.tt/35VTu4E
via IFTTT