Breaking

Wednesday, August 21, 2019

എസ്.ബി.ഐ. ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു

കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു. ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാർഡുകൾ ഒഴിവാക്കുന്നതിനുമായാണ് എസ്.ബി.ഐ.യുടെ ഈ നീക്കം. എസ്.ബി.ഐ. ഉപഭോക്താക്കളിൽ നിരവധി ആളുകൾ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാർഡുകളും മൂന്നു കോടി ക്രെഡിറ്റ് കാർഡുകളുമാണ് ഉള്ളത്. എന്നാൽ, കാർഡുകൾ ഇല്ലാതെ തന്നെ എ.ടി.എമ്മുകളിൽനിന്ന് പണം പിൻവലിക്കാനും വ്യാപാര സ്ഥാപനങ്ങളിൽ പണം കൈമാറാനും കഴിയുമെന്ന് എസ്.ബി.ഐ. ചെയർമാൻ രജ്നീഷ് കുമാർ ചൂണ്ടിക്കാട്ടി. എസ്.ബി.ഐ.യുടെ 'യോനോ' പ്ലാറ്റ്ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാർഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെബിറ്റ് കാർഡില്ലാതെ തന്നെ യോനോ പ്ലാറ്റ്ഫോം ഉപയോഗിച്ച് എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കാനും ഇടപാടുകൾ നടത്താനും കഴിയും. ഇതിനോടകം 68,000 യോനോ കാഷ് പോയിന്റുകൾ ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വർഷം കൊണ്ട് ഒരു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകൾ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അഞ്ച് വർഷം കൊണ്ട് പോക്കറ്റിൽ പ്ലാസ്റ്റിക് കാർഡ് കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും ബാങ്കിങ് വൃത്തങ്ങൾ അറിയിച്ചു. SBI aims to eliminate debit cards


from mathrubhumi.latestnews.rssfeed https://ift.tt/31Rsala
via IFTTT