ദുബായ്: തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്കു കേസിൽ കോടതിക്കു പുറത്തെ ഒത്തുതീർപ്പു ചർച്ചകൾ പൂർണമായും വഴിമുട്ടി. തുഷാറും പരാതിക്കാരനായ നാസിൽ അബ്ദുള്ളയും അവരവരുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് ഒത്തുതീർപ്പു ചർച്ചയുടെ വഴിയടഞ്ഞത്. കേസിനെ കോടതിയിൽ നേരിടുമെന്നും നാസിലിനു ആറുകോടി രൂപ നൽകാൻ തയ്യാറല്ലെന്നുമാണ് തുഷാറിന്റെ നിലപാട് . കഴിഞ്ഞദിവസങ്ങളിൽ തുഷാറിന്റെയും നാസിലിന്റെയും ബിസിനസ് സുഹൃത്തുക്കൾ തമ്മിൽ ദുബായിയിലും ഷാർജയിലും ചർച്ച നടത്തിയിരുന്നു. ആറുകോടി രൂപ കിട്ടിയാലേ കേസ് പിൻവലിക്കൂവെന്നു നാസിൽ മുൻനിലപാട് ആവർത്തിച്ചു. ഇത്ര വലിയ തുകയുടെ ബിസിനസ് നാസിലുമായി നടത്താത്തതിനാൽ ഈ തുക എന്തായാലും കൊടുക്കില്ല എന്നു തുഷാറും നിലപാടെടുത്തു. നാസിലിന്റെ കൈയിലുള്ള ചെക്കിൽ സ്പോൺസറുടെ ഒപ്പ് ഇല്ല, ഗുണഭോക്താവ് സ്വയം തീയതി എഴുതി ചേർക്കുന്നത് നിയമ വിരുദ്ധമാണ് എന്നീ ഘടകങ്ങൾ തനിക്കു അനുകൂലമാണ് എന്നാണ് തുഷാർ വെള്ളാപ്പള്ളിക്കു ലഭിച്ച നിയമോപദേശം. കുറച്ചുകാലം നാട്ടിലേക്കു മടങ്ങാൻ കഴിയാതെ യു.എ.ഇ. യിൽ തങ്ങേണ്ടി വന്നാലും അന്തിമമായി തനിക്ക് നീതി കിട്ടുമെന്നാണ് തുഷാർ കരുതുന്നത്. പരമാവധി മൂന്നു കോടി രൂപ വരെ കൊടുക്കാം എന്ന തന്റെ മുൻ ഒത്തുതീർപ്പു വ്യവസ്ഥ സ്വീകാര്യമാണെന്നു നാസിൽ അറിയിച്ചാൽ മാത്രമേ ഇനി കോടതിക്കു പുറത്തു ചർച്ചയുള്ളൂവെന്നാണ് തുഷാറിന്റെ ഇപ്പോഴത്തെ നിലപാട്. content highlights:thushar vellappally uae dubai
from mathrubhumi.latestnews.rssfeed https://ift.tt/32mu2Tj
via
IFTTT