വാഷിങ്ടൺ: ബഹിരാകാശത്തെ പുതിയ യുദ്ധമേഖലയായി മുന്നിൽക്കണ്ടുള്ള പ്രതിരോധനീക്കങ്ങൾക്ക് ആക്കംകൂട്ടിയ യു.എസ്. ബഹിരാകാശസേനയ്ക്ക് രൂപംനൽകി. ഉപഗ്രഹങ്ങളുൾപ്പെടെയുള്ള യു.എസിന്റെ വസ്തുക്കൾ സംരക്ഷിക്കുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ബഹിരാകാശത്തെ യു.എസിന്റെ നിർണായക താത്പര്യങ്ങളെ സംരക്ഷിക്കാനുള്ള ഈനീക്കം ചരിത്രപരമായ മുഹൂർത്തമാണെന്നും സേനയുടെ ഔദ്യോഗിക ഉദ്ഘാടനവേളയിൽ ട്രംപ് പറഞ്ഞു. സൈന്യത്തിലെ ആറാമത്തെ വിഭാഗമായാണ് യു.എസ്. സ്പേസ് കമാൻഡ് എന്നപേരിൽ പുതിയസേന നിലവിൽവന്നത്. പത്തുവർഷത്തിനിടെ യു.എസ്. സൈന്യത്തിൽ ആദ്യമായാണ് പുതിയൊരു സേനാവിഭാഗത്തിന് രൂപംനൽകുന്നത്. ശീതയുദ്ധകാലത്ത് യു.എസ്. വ്യോമസേനയുടെ കീഴിൽ ബഹിരാകാശസേന പ്രവർത്തിച്ചിരുന്നെങ്കിലും 2002-ൽ പ്രവർത്തനം നിർത്തുകയായിരുന്നു. റഷ്യയും ചൈനയും ബഹിരാകാശരംഗത്ത് നടത്തുന്ന മുന്നേറ്റങ്ങളെ പ്രതിരോധിക്കാനും തടയിടാനും കൂടിയാണിത്. ചൈന 2017-ൽ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചത് യു.എസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സ്വന്തം കാലാവസ്ഥാ ഉപഗ്രഹത്തെയാണ് ചൈനീസ് മിസൈൽ ബഹിരാകാശത്തുവെച്ച് തകർത്തത്. കഴിഞ്ഞവർഷമാണ് ബഹിരാകാശസേന രൂപവത്കരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉപഗ്രഹങ്ങളെ അയക്കുകയല്ല, ബഹിരാകാശസംരക്ഷണവും ആക്രമണവുമായിരിക്കും സേനയുടെ ലക്ഷ്യമെന്നും ട്രംപ് അന്ന് വ്യക്തമാക്കുകയുണ്ടായി. Content Highlights:US space force
from mathrubhumi.latestnews.rssfeed https://ift.tt/32hOYus
via
IFTTT