അഹമ്മദ് ഇഖ്ബാൽ ഏനാന്തി (മലപ്പുറം): 'വേദനിപ്പിക്കുന്ന ഈ കാഴ്ചകൾകാണുമ്പോൾ നമ്മളെങ്ങനെ ഒന്നും ചെയ്യാതിരിക്കും?' കവളപ്പാറയിലെ കരളലിയിക്കുന്ന രംഗങ്ങൾ കണ്ടപ്പോൾ അഹമ്മദ് ഇഖ്ബാൽ ഒന്നുതീരുമാനിച്ചു; ഇവർക്ക് കഴിയുന്ന സഹായംചെയ്തേ പറ്റൂ. അങ്ങനെയാണ് കവളപ്പാറയിൽ വീട് നഷ്ടപ്പെട്ട മുഴുവൻപേർക്കും വീടുവെക്കാൻ കാരാട് ടൗണിലെ തന്റെ കണ്ണായ സ്ഥലം അഹമ്മദ് ഇഖ്ബാൽ വാഗ്ദാനംചെയ്തത്. കവളപ്പാറയിൽ ഒരുപ്രദേശത്തെ മുഴുവൻ മരണം വിഴുങ്ങിയ വാർത്തകളും ദൃശ്യങ്ങളും തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് ഖത്തറിൽ വ്യവസായിയായ അരീക്കോട് കുനിയിൽ അഹമ്മദ് ഇഖ്ബാൽ പറഞ്ഞു. വീടുകൾ പൂർണമായും തകർന്നവർക്ക് ഇനി വീടുവെക്കാൻ സുരക്ഷിതമായ സ്ഥലം കിട്ടലാണ് പ്രശ്നം. ഇതുമനസ്സിലാക്കിയാണ് സ്ഥലം നൽകാൻ നിശ്ചയിച്ചത്. ഉടൻതന്നെ തന്റെ സുഹൃത്തായ മജീഷ്യൻ ഗോപിനാഥ് മുതുകാടിനെ ഫോണിൽവിളിച്ച് അക്കാര്യം അറിയിച്ചു. പ്രതിനിധിയായി മുജീബ് പുളിക്കലിനെയും സംഘത്തെയും കൂടെ അയച്ച് സ്ഥലം കാണിച്ചുകൊടുക്കുകയുംചെയ്തു. തഹസിൽദാറെയും കളക്ടറെയും രേഖാമൂലം സന്നദ്ധത അറിയിച്ചു. കവളപ്പാറയിലും ഏനാന്തിയിലും നടന്ന പരിപാടികളിൽ മുതുകാട് ഇക്കാര്യം പ്രഖ്യാപിച്ചു. 'ഇത് കരുണയുടെ മാജിക്കാണ്. ഹൃദയത്തിൽ കരുണയുള്ളവർക്കേ ഇങ്ങനെയൊക്കെ ചെയ്യാനാവൂ' -കാരാട് ടൗണിലെ വിശാലമായ വളപ്പിൽ നിൽക്കുമ്പോൾ മജീഷ്യൻ ഗോപിനാഥ് മുതുകാടിന് തന്റെ സുഹൃത്തിനെക്കുറിച്ച് അഭിമാനം മാത്രം. content highlights:kavalappara,ahammad iqbal
from mathrubhumi.latestnews.rssfeed https://ift.tt/2Zi8Coq
via
IFTTT