: തേങ്ങയും വെളിച്ചെണ്ണയും സ്ഫോടകവസ്തുക്കളുടെ പട്ടികയിൽപ്പെടുത്തിയ എയർ ഇന്ത്യയുടെ നടപടി പരിശോധിച്ചു തിരുത്താമെന്ന് വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി. കെ. മുരളീധരൻ എം.പി.യുമായുള്ള കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പ്. ജൂൺ 29-ന് കോഴിക്കോട്-മുംബൈ എയർ ഇന്ത്യ വിമാനത്തിൽ യാത്രചെയ്യാനെത്തിയ മലയാളികൾക്ക് തേങ്ങയും വെളിച്ചെണ്ണയും കരിപ്പൂർ വിമാനത്താവളത്തിൽ ഉപേക്ഷിക്കേണ്ടിവന്നതിനെക്കുറിച്ച് 'മാതൃഭൂമി' വാർത്തനൽകിയിരുന്നു. തുടർന്നാണ് മുരളീധരന്റെ ഇടപെടൽ. ഇങ്ങനെയൊരു വിലക്കിനെക്കുറിച്ച് അറിവില്ലെന്ന് മന്ത്രി പ്രതികരിച്ചപ്പോൾ തേങ്ങ വിലക്കിക്കൊണ്ടുള്ള എയർ ഇന്ത്യയുടെ ഉത്തരവ് എം.പി. അദ്ദേഹത്തിനു കൈമാറി. തുടർന്ന്, മലയാളികളുടെ ബുദ്ധിമുട്ടു പരിഹരിക്കാൻ ഉടൻ ഇടപെടാമെന്നു വ്യോമയാനമന്ത്രി അറിയിച്ചു. രാജ്യമെമ്പാടും ഭക്ഷിക്കുന്നതാണ് തേങ്ങയെന്ന് എം.പി. മന്ത്രിക്കു നൽകിയ കത്തിൽ ചൂണ്ടിക്കാട്ടി. ഉത്സവ-വിശ്വാസച്ചടങ്ങുകളിലും സാംസ്കാരിക പരിപാടികളിലുമൊക്കെ ഒഴിച്ചുകൂടാനാവാത്തതുമാണ്. പൊതുവായി ഉപയോഗിക്കുന്ന ഫലവർഗങ്ങളും സ്ഫോടകവസ്തുവും വിമാനത്താവളത്തിലെ സുരക്ഷാസംവിധാനത്തിൽ വേർതിരിച്ചറിയാൻ ഒരു ബുദ്ധിമുട്ടുമില്ല. സ്ഫോടകവസ്തു പട്ടികയിൽനിന്നു തേങ്ങ ഒഴിവാക്കാൻ ചരക്കുഗതാഗത സർവീസിലെ ജനറൽ മാനേജർക്കു നിർദേശം നൽകണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു. വിമാനത്തിൽ കൊണ്ടുപോവാൻ വിലക്കുള്ള വസ്തുക്കളുടെ പട്ടികയിൽ തേങ്ങയും വെളിച്ചെണ്ണയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് കോഴിക്കോട് വിമാനത്താവളത്തിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥർ യാത്രക്കാർക്ക് നൽകിയിരുന്ന വിശദീകരണം. തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് നിലവിൽ കൊപ്ര വിമാനങ്ങളിൽ അനുവദനീയമല്ല. എന്നാൽ, കൊപ്രയ്ക്കൊപ്പം തേങ്ങയും സ്ഫോടകവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി എയർ ഇന്ത്യ ജൂണിൽ ഉത്തരവിറക്കുകയായിരുന്നു. നേരത്തേ, തേങ്ങയും വെളിച്ചെണ്ണയും കൈയിൽ പിടിക്കുന്ന ബാഗിൽ അനുവദിക്കാറില്ലെങ്കിലും ബാഗേജിൽ വിലക്കിയിരുന്നില്ല. ഇക്കാര്യം യാത്രക്കാർ ചൂണ്ടിക്കാട്ടിയെങ്കിലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. സ്വകാര്യ വിമാനസർവീസുകൾ അനുവദിച്ചിരിക്കേ എയർ ഇന്ത്യയിൽ മാത്രം വിലക്കേർപ്പെടുത്തിയതിനെക്കുറിച്ച് വിശദീകരണവും നൽകിയില്ല. Content Highlights:Air India coconut list of explosive materials
from mathrubhumi.latestnews.rssfeed https://ift.tt/337qGEU
via
IFTTT