ന്യൂഡൽഹി: മുൻകൂർജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയുടെ വിധി വരുന്നതുവരെ അറസ്റ്റൊഴിവാക്കാനാണ് ചിദംബരത്തിന്റെ ശ്രമം. ചൊവ്വാഴ്ച വൈകീട്ട് സി.ബി.ഐ. ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ അദ്ദേഹം മാറിനിന്നത് ഇതിനാണെന്നാണു വിലയിരുത്തൽ. എന്നാൽ, അതിനുമുമ്പ് അറസ്റ്റ് ചെയ്യുന്നതിന് സി.ബി.ഐ.ക്ക് തടസ്സമില്ലെന്നാണ് നിയമവൃത്തങ്ങൾ അഭിപ്രായപ്പെടുന്നത്. ചൊവ്വാഴ്ച രാത്രിതന്നെ അദ്ദേഹത്തെത്തേടി എൻഫോഴ്സ്മെന്റ്, ആദായനികുതി വകുപ്പ് അധികൃതരും എത്തിയിരുന്നു. ഇവർ രാത്രി വീട്ടിൽ റെയ്ഡ് നടത്തി. ഒന്നാം യു.പി.എ. സർക്കാരിൽ ചിദംബരം ധനമന്ത്രിയായിരിക്കെ 2007-ൽ ഐ.എൻ.എക്സ്. മീഡിയക്ക് വിദേശത്തുനിന്ന് മുതൽമുടക്കു കൊണ്ടുവരാൻ വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി ലഭിച്ചിരുന്നു. പീറ്റർ മുഖർജി, ഭാര്യ ഇന്ദ്രാണി മുഖർജി എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഐ.എൻ.എക്സ്. മീഡിയ. ചട്ടപ്രകാരം ഐ.എൻ.എക്സ്. മീഡിയക്ക് 4.62 കോടി രൂപ വിദേശനിക്ഷേപം സ്വീകരിക്കാനേ അർഹതയുള്ളൂ. എന്നാൽ, ചിദംബരത്തിന്റെ ഒത്താശയോടെ 305 കോടിരൂപയുടെ വിദേശനിക്ഷേപമാണു കൊണ്ടുവന്നത്. ഇതിനായി ചിദംബരത്തിന്റെ മകൻ കാർത്തി പണം പറ്റിയെന്നും ആദായനികുതി വകുപ്പിന്റെ അന്വേഷണം വന്നപ്പോൾ ചിദംബരം അട്ടിമറിച്ചു എന്നുമാണ് സി.ബി.ഐ.യുടെ കേസ്. ഷീന ബോറ വധക്കേസിൽ ജയിലിലുള്ള ഇന്ദ്രാണി മുഖർജിയെ ഡൽഹിയിലെ പ്രത്യേക കോടതി കേസിലെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചിട്ടുണ്ട്. 3,500 കോടി രൂപയുടെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട എയർസെൽ- മാക്സിസ് കേസിലും ചിദംബരവും കാർത്തിയും സി.ബി.ഐ.യുടെയും ആദായനികുതി വകുപ്പിന്റെയും അന്വേഷണം നേരിടുന്നുണ്ട്. മൗറീഷ്യസ് കേന്ദ്രമായുള്ള എയർസെല്ലിന്റെ ഗ്ലോബൽ കമ്യൂണിക്കേഷൻ ഹോൾഡിങ് സർവീസ് ലിമിറ്റഡിന് വിദേശനിക്ഷേപത്തിന് അനുമതി നൽകിയെന്നാണു കേസ്. മലേഷ്യയിലെ മാക്സിസ് കമ്യൂണിക്കേഷന്റെ അനുബന്ധ സ്ഥാപനമാണിത്. ഇതിലും കാർത്തി ഇടപെട്ടു എന്നും ചിദംബരം സ്വാധീനമുപയോഗിച്ച് അന്വേഷണം തടഞ്ഞു എന്നുമാണ് ആരോപണം. 2006-ലാണ് ഇത്രയും വലിയതുക വിദേശ നിക്ഷേപമായി സ്വീകരിക്കാൻ എയർസെൽ- മാക്സിസിന് ചിദംബരം അനുമതി നൽകുന്നത്. ധനമന്ത്രി എന്ന നിലയിൽ നേരിട്ട് 600 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി നൽകാനേ അധികാരമുള്ളൂ. അതിനു മുകളിലുള്ള തുക സാമ്പത്തികകാര്യങ്ങൾക്കുള്ള മന്ത്രിസഭാ ഉപസമിതിയുടെ അംഗീകാരം വേണം. എന്നാൽ ഇതിനു കൈമാറാതെ സ്വന്തം നിലയിൽ തന്നെ അനുമതി നൽകാൻ ചിദംബരം ഗൂഢാലോചന നടത്തി എന്ന കേസും സി.ബി.ഐ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ അധികാരദുർവിനിയോഗം വഴി കാർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് എയർസെൽ ടെലിവെഞ്ച്വേഴ്സ് ലിമിറ്റഡ് എന്ന മാക്സിസിന്റെ സഹായം ലഭിക്കുന്ന കമ്പനിയിൽ നിന്ന് 26 ലക്ഷം രൂപ നിക്ഷേപം കിട്ടിയതായും സി.ബി.ഐ. ആരോപിക്കുന്നു. കാർത്തിയും പി. ചിദംബരത്തിന്റെ മരുമകൻ പളനിയപ്പനും ചേർന്നു നടത്തുന്ന ചെസ് മാനേജ്മെന്റ് സർവീസസിന് 90 ലക്ഷം, സോഫ്റ്റ്വേർ വാങ്ങാൻ മറ്റൊരു 90 ലക്ഷം എന്നിങ്ങനെ കൈപ്പറ്റിയതായും കുറ്റപത്രത്തിൽ സി.ബി.ഐ. ആരോപിക്കുന്നു. content highlights:inx media case chidambaram
from mathrubhumi.latestnews.rssfeed https://ift.tt/2TO9sIi
via
IFTTT