Breaking

Saturday, August 3, 2019

സംസ്ഥാനത്ത് രാഷ്ട്രീയക്കൊലപാതകങ്ങൾ കൂടുന്നു -ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് രാഷ്ട്രീയവൈരാഗ്യത്തിൽ വേരൂന്നിയ കൊലപാതകങ്ങൾ കൂടുകയാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കൊലയ്ക്ക് അക്രമികൾ സ്വീകരിക്കുന്ന മാർഗങ്ങൾ നടുക്കമുണ്ടാക്കുന്നു. ഇത്തരം കേസുകളിൽ കുറ്റവാളികളെ എത്രയുംവേഗം പിടികൂടി വിചാരണനടത്തി ശിക്ഷിച്ചാലേ നാട്ടിലെ നിയമനടത്തിപ്പു സംവിധാനത്തിൽ പൗരന്മാർക്ക് വിശ്വാസമുണ്ടാവൂ -കോടതി ഓർമിപ്പിച്ചു. ഷുഹൈബ് വധക്കേസ് സി.ബി.ഐ.യ്ക്കു വിട്ടതിനെതിരേ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. ചെറുപ്രായത്തിൽ നിസ്സഹായസാഹചര്യത്തിൽ ഷുഹൈബ് ക്രൂരമായി കൊലചെയ്യപ്പെട്ടതിൽ അങ്ങേയറ്റം വിഷമമുണ്ട്. മട്ടന്നൂർ മേഖലയിൽ നിലവിലുണ്ടായിരുന്ന സി.പി.എം.-കോൺഗ്രസ് സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. കോൺഗ്രസിന്റെ പ്രാദേശിക ഓഫീസിനുനേരെ സി.പി.എം. ആക്രമണമുണ്ടായി. അതിൽ പ്രതിഷേധിച്ച് ഷുഹൈബിന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു. അതിനെത്തുടർന്നാണ് സി.പി.എം. അനുഭാവികളുടെ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാതെതന്നെ കേസന്വേഷണം സി.ബി.ഐ.യ്ക്ക് വിടാൻ ഹൈക്കോടതിക്കാവുമെന്ന് ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു. എന്നാൽ, അത് ഫെഡറൽ ഭരണസംവിധാനത്തിലെ ഇടപെടലാകരുത്. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം സർക്കാരിന്റെ ചുമതലയാണ്. നീതിയുക്തമല്ലാത്ത അന്വേഷണം നിയമനടത്തിപ്പിനെ പരിഹസിക്കലാകും. പൗരാവകാശം സംരക്ഷിക്കാൻ കോടതിക്കുള്ള ബാധ്യതയും അധികാരവും സൂക്ഷ്മതയോടെയാണ് വിനിയോഗിക്കേണ്ടത്. ഏതെങ്കിലുമൊരു വ്യക്തിയെക്കുറിച്ചുള്ള ആക്ഷേപമാണ് സി.ബി.ഐ. അന്വേഷണത്തിന് ആധാരമായി ഉന്നയിക്കുന്നതെങ്കിൽ ആ വ്യക്തിയെ ഹർജിയിൽ കക്ഷിയാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പ്രഥമവിവര മൊഴിയിൽ ഉന്നയിക്കുന്ന ഉന്നതഗൂഢാലോചന അന്വേഷിച്ചില്ലെന്നായിരുന്നു ഹർജിഭാഗം വാദം. സി.പി.എം. എടയന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെക്കുറിച്ചും പാർട്ടിയിലെ ഉന്നതനേതാക്കളെക്കുറിച്ചും ഹർജിയിൽ പരാമർശമുണ്ട്. എന്നാൽ, അവരെ ഹർജിയിൽ എതിർകക്ഷിയാക്കിയില്ല. അവരുടെ വാദംകേട്ടിരുന്നില്ല. അപ്പീലിൽ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനു സ്റ്റേ ലഭിച്ചതോടെ സംസ്ഥാനപോലീസ് കേസന്വേഷിച്ച് കുറ്റപത്രം നൽകി. ആ ഘട്ടത്തിലൊന്നും സ്റ്റേ നീക്കാനോ അന്വേഷണത്തെയോ അന്തിമറിപ്പോർട്ടിനെയോ ചോദ്യംചെയ്യാനോ ഹർജിഭാഗം ശ്രമിച്ചിട്ടില്ല. അന്വേഷണം കാര്യക്ഷമമല്ലെന്ന ഹർജിക്കാരുടെ വാദത്തിന് വേണ്ടത്ര പിൻബലമില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ മറ്റുനിഗമനങ്ങൾ: *ധൃതിവെച്ചുള്ള തീരുമാനം അനാവശ്യമായിരുന്നു. കോടതിയുടെ അധികാരം കരുതലോടെയാണ് വിനിയോഗിച്ചതെന്ന് കരുതാനാവില്ല. കേസ് ഡയറി പരിശോധിക്കാതെ ഉത്തരവിട്ടതും എതിർസത്യവാങ്മൂലം നൽകാൻ സർക്കാരിനു അവസരം നൽകാതിരുന്നതും അപാകമാണ്. *പ്രതികളുടെ പേരിൽ നിയമവിരുദ്ധപ്രവർത്തനം തടയൽ നിയമപ്രകാരം (യു.എ.പി.എ.) കുറ്റംചുമത്തേണ്ടതാണെന്ന നിഗമനത്തിന് ആധാരമായ വസ്തുത സിംഗിൾ ബെഞ്ചിനു മുന്നിലുണ്ടായിരുന്നില്ല. അങ്ങനെ വിലയിരുത്തിയാൽപ്പോലും അന്വേഷണം സി.ബി.ഐ.യ്ക്കുവിടാൻ അതു കാരണമല്ല. ഹൈക്കോടതിയിൽനിന്ന് നീതികിട്ടിയില്ല : ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിയിൽനിന്ന് നീതികിട്ടിയില്ലെന്ന് പിതാവ് സി.പി. മുഹമ്മദ്. പ്രതികൾ ഇപ്പോഴും നാട്ടിൽ നടക്കുന്നു. കോടികൾ ചെലവിട്ട് അഭിഭാഷകരെ കൊണ്ടുവന്ന് വാദിച്ചതിനാലാണ് അപ്പീലിൽ സർക്കാരിന് അനുകൂലവിധിവന്നത്. നീതിലഭിക്കുന്നതുവരെ കുടുംബവും പാർട്ടിയും പോരാടുമെന്നും മുഹമ്മദ് പറഞ്ഞു. Content Highlights:political Murder increasing in Kerala say High court


from mathrubhumi.latestnews.rssfeed https://ift.tt/2yA5tFw
via IFTTT