മുംബൈ: വിവാഹവാഗ്ദാനംനൽകി ബിഹാർ യുവതിയെ ലൈംഗികദുരുപയോഗംചെയ്തെന്ന കേസ് ഒത്തുതീർപ്പാക്കാൻ ബിനോയ് കോടിയേരി ശ്രമിച്ചതിന്റെ ശബ്ദരേഖ പുറത്തായി. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീൽ മുഖേന നോട്ടീസയച്ചതിനെത്തുടർന്ന് ബിനോയ് ജനുവരി പത്തിന് അവരെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. “അഞ്ചുകോടി നൽകാനാവില്ലെ”ന്നു യുവതിയോട് ബിനോയ് പറയുന്നുണ്ട്. “അത്ര പറ്റില്ലെങ്കിൽ കഴിയുന്നത് നൽകാനാ”ണ് യുവതി തിരിച്ച് ആവശ്യപ്പെടുന്നത്. “മകന്റെ ജീവിതത്തിനുവേണ്ടി നിങ്ങൾക്ക് എത്ര നൽകാൻകഴിയും, അത്ര നൽകൂ”വെന്നും അവർ അഭ്യർഥിക്കുന്നു. “നിന്റെ മകനുള്ളത് നീ നൽകൂ”വെന്ന് യുവതി വ്യക്തമായി പറയുന്നുണ്ട്. കുട്ടിയുടെ പിതൃത്വം സംഭാഷണത്തിൽ ബിനോയ് നിഷേധിക്കുന്നില്ല. “പൈസ നൽകാം, എന്നാൽ രണ്ടു കാര്യങ്ങൾ നീ ചെയ്യണം. പേരിനൊപ്പം എന്റെ പേരു ചേർക്കുന്നത് നിർത്തണം. ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കണം” -അദ്ദേഹം പറയുന്നു. ഇതിനിടെ, തനിക്കെതിരേ യുവതി നൽകിയ ബലാത്സംഗക്കേസിൽ പ്രഥമവിവര റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയിൽ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി. ബിനോയിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടപ്രകാരമാണിത്. കഴിഞ്ഞ തിങ്കളാഴ്ച മുൻകൂർ ജാമ്യവ്യവസ്ഥപ്രകാരം മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനിൽ ഹാജരായ ബിനോയ് ഡി.എൻ.എ. പരിശോധനയ്ക്ക് രക്തസാമ്പിളുകൾ നൽകിയിരുന്നില്ല. ഹൈക്കോടതിയിൽ ഹർജി നൽകിയതു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഡി.എൻ.എ. പരിശോധനയിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണ് ബിനോയ് നടത്തുന്നതെന്നും അതിനുവേണ്ടിയാണ് ഹർജി നീട്ടിവെപ്പിച്ചതെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ അബ്ബാസ് മുക്ത്യാർ കുറ്റപ്പെടുത്തി. മുംബൈ ദിൻദോഷിയിലെ സെഷൻസ് കോടതി ബിനോയ് കോടിയേരിക്ക് മുൻകൂർജാമ്യം നൽകിയപ്പോൾവെച്ച വ്യവസ്ഥകളിൽ, പോലീസ് ആവശ്യപ്പെട്ടാൽ രക്തസാമ്പിൾ നൽകണമെന്നതും ഉൾപ്പെടുന്നു. വരുന്ന തിങ്കളാഴ്ചകൂടി രക്തസാമ്പിൾ നൽകിയില്ലെങ്കിൽ, ജാമ്യവ്യവസ്ഥ ലംഘിക്കുന്നതു ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ അഭിഭാഷകൻ പറഞ്ഞു. ബിനോയ്: ശരി, ആരു മുഖേനെയാണ് നീ കത്തയച്ചത്? അഭിഭാഷകൻ വഴിയോ അതോ മറ്റാരെങ്കിലുമോ? പരാതിക്കാരി: എന്റെ അഭിഭാഷകൻ വഴി ബിനോയ്: ശരി, പക്ഷേ, നിനക്ക് ആര് അഞ്ചുകോടി രൂപ നൽകും? പരാതിക്കാരി: നിങ്ങൾ എനിക്ക് അഞ്ചുകോടി തരില്ലെങ്കിൽ നിങ്ങളുടെ മകനു ജീവിക്കാൻ ആവശ്യമായതെന്താണോ ആ തുക എത്രയെന്ന് നിനക്ക് തീരുമാനിക്കാം. എനിക്കൊന്നും വേണ്ട. പക്ഷേ, നിങ്ങളുടെ മകനുവേണ്ടി നിങ്ങളത് ചെയ്യണം. ബിനോയ്: ശരി, ഒരു കാര്യം ചെയ്യ്. തിരക്കുപിടിച്ചൊന്നും ചെയ്യരുത്. ആളുകൾ പലരീതിയിലാണ് പ്രതികരിക്കുന്നത്. ഓക്കെ? പരാതിക്കാരി: ഞാനെന്തുചെയ്യണം? ബിനോയ്: എന്തുചെയ്യണമെന്ന് ഞാൻ പറയാം. എന്താണ് വേണ്ടതെന്നു വെച്ചാൽ ചെയ്യാം. ഓക്കേ? പക്ഷേ, നിനക്ക് ഞാനുമായുള്ള ബന്ധം എന്താണോ അത് പൂർണമായും ഉപേക്ഷിക്കണം. നിന്റെ പേര് നീ മാറ്റണം. ഓക്കേ, നിനക്ക് ഇഷ്ടമുള്ളതുപോലെ നിനക്ക് ജീവിക്കാം. പരാതിക്കാരി: ഓക്കേ. ബിനോയ്: ഓക്കേ പരാതിക്കാരി: നീ പറഞ്ഞ കാര്യങ്ങളെല്ലാം എപ്പോൾ ശരിയാക്കും(മറ്റൊരു ഫോൺ റിങ് ചെയ്യുന്നു. പരാതിക്കാരി ഉച്ചത്തിൽ: നിങ്ങൾ എന്താ പറയുന്നത്. കേൾക്കുന്നില്ല. ഇതിനിടെ ഫോൺ കട്ടാവുന്നു.) content highlights: Binoy kodiyeri,phone call, Mumbai
from mathrubhumi.latestnews.rssfeed https://ift.tt/2OgAQzF
via
IFTTT