Breaking

Wednesday, July 31, 2019

കർണാടകത്തിൽ ടിപ്പുജയന്തി ആഘോഷം റദ്ദാക്കി

ബെംഗളൂരു: കർണാടകത്തിൽ ഏറെ വിവാദമുണ്ടാക്കിയ ടിപ്പുജയന്തി ആഘോഷം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ റദ്ദാക്കി. ടിപ്പുജയന്തി ആഘോഷിക്കരുതെന്ന് സാംസ്കാരിക വകുപ്പിന് ഉത്തരവുനൽകി. ബി.ജെ.പി. നിയമസഭാംഗം കെ.ജി. ബൊപ്പയ്യയുടെ പരാതിയിലാണ് നടപടി. ടിപ്പുജയന്തി ഔദ്യോഗികമായി ആഘോഷിക്കാനുള്ള മുൻസർക്കാരിന്റെ തീരുമാനം ബി.ജെ.പി.യുടെയും മറ്റു ഹിന്ദുത്വസംഘടനകളുടെയും രൂക്ഷമായ എതിർപ്പിനിടയാക്കിയിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയാണ് 2015-ൽ ടിപ്പുജയന്തി ഔദ്യോഗികമായി ആഘോഷിക്കാൻ തീരുമാനിച്ചത്. കോൺഗ്രസ്-ജനതാദൾ (എസ്) സഖ്യസർക്കാർ അധികാരത്തിൽവന്നശേഷം, ടിപ്പുജയന്തി ആഘോഷിക്കാൻ കോൺഗ്രസിന്റെ താത്പര്യപ്രകാരം മുൻമുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും ഉത്തരവിട്ടിരുന്നു. എന്നാൽ, അദ്ദേഹം ആഘോഷത്തിൽ പങ്കെടുക്കാൻ തയ്യാറായിരുന്നില്ല. ടിപ്പുജയന്തി ആഘോഷം റദ്ദാക്കിയതിലൂടെ യെദ്യൂരപ്പസർക്കാർ മതനിരപേക്ഷമല്ലെന്ന് തെളിയിച്ചിരിക്കുകയാണെന്ന് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബ്രിട്ടീഷുകർക്കെതിരേ പോരാടിയ സ്വതന്ത്ര്യസമരസേനാനിയാണ് ടിപ്പു സുൽത്താനെന്നും അദ്ദേഹം പറഞ്ഞു. 2015-ൽ ടിപ്പുജയന്തി ആദ്യമായി ആഘോഷിച്ചപ്പോൾ സംസ്ഥാനത്ത് വ്യാപകമായ അക്രമസംഭവങ്ങൾ നടന്നിരുന്നു. ഹിന്ദുക്കളെ കൂട്ടക്കൊലചെയ്ത ഭരണാധികാരിയാണ് ടിപ്പുവെന്നാണ് ബി.ജെ.പി.യുടെ ആരോപണം. content highlights:Yediyurappa Govt Cancels Tipu Jayanthi Celebrations in Karnataka


from mathrubhumi.latestnews.rssfeed https://ift.tt/314erH9
via IFTTT