ഹരിപ്പാട്:നിയന്ത്രണരേഖ ലംഘിച്ച് കശ്മീരിലെ കാർഗിൽ മേഖലയിലേക്കു നുഴഞ്ഞുകയറിയ പാകിസ്താൻ സൈന്യത്തെ തുരത്തി ഇന്ത്യ നേടിയ വിജയത്തിനു രണ്ടുപതിറ്റാണ്ട്. കാർഗിൽ യുദ്ധമുന്നണിയിൽ ജീവൻ ബലിയർപ്പിച്ച ധീരസൈനികൻ രാധാകുമാറിന്റെ ഓർമകൾക്ക്ഇന്നും തിളക്കമേറെയാണ്. വെടിയേറ്റുവീണിട്ടും ശത്രുവിനുനെതിരേ നിറയൊഴിച്ച ധീരനായ സൈനികൻ. ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിന് കിഴക്ക് വൃന്ദാവനം വീട്ടിൽ സൈനിക വേഷത്തിലുള്ള രാധാകുമാറിന്റെ വലിയ ചിത്രം പതിച്ച മാർബിൾ മണ്ഡപം. വീട്ടുകാർ എന്നും, വൈകുന്നേരം വിളക്ക് തെളിക്കും. പിറന്നാൾ ദിനങ്ങളിൽ ലളിതമായ ചടങ്ങുകളും. വെള്ളിയാഴ്ച കാർഗിൽ വിജയദിനത്തിൽ വിമുക്തഭടന്മാർ ഇവിടെ പുഷ്പാർച്ചന നടത്തും. കാർഗിൽ യുദ്ധത്തിന്റെ ആദ്യനാളുകളിലായിരുന്നു രാധാകുമാറിന്റെ രക്തസാക്ഷിത്വം. ശത്രുക്കളെ തുരുത്താൻ മലനിരകളിലേക്കുള്ള സാഹസികമായ യാത്രയ്ക്കിടെയാണ് ആക്രമണമുണ്ടായത്. വെടിയേറ്റിട്ടും പിന്മാറാത്ത പോരാളിയായാണ് രാധാകുമാറിനെ സഹപ്രവർത്തകർ വിശേഷിപ്പിച്ചത്. 1999 ജൂലായ് ആദ്യമായിരുന്നു രാധാകുമാർ രക്തസാക്ഷിയായത്. കാർഗിലിൽ രക്തസാക്ഷിയാകുന്ന ജില്ലയിൽനിന്നുള്ള ആദ്യസൈനികനായിരുന്നു അദ്ദേഹം. വലിയ ജനാവലിയുടെ സാന്നിധ്യത്തിലാണ് അന്ന് ഭൗതികശരീരം നാട് ഏറ്റുവാങ്ങിയത്. ചേപ്പാട് സി.കെ. ഹൈസ്കൂളിൽ പൊതുദർശനത്തിനുശേഷം വീട്ടിലേക്കുള്ള യാത്രയിൽ ആയിരങ്ങളാണ് അനുഗമിച്ചത്. ' ധീരരക്തസാക്ഷിക്ക് നാട് വീരോചിതമായ യാത്രയയപ്പാണ് നൽകിയത്. പത്തൊൻപത് വയസ്സുള്ളപ്പോഴാണ് രാധാകുമാർ സൈന്യത്തിൽ ചേർന്നത്. മദ്രാസ് എൻജിനിയീറിങ് ഗ്രൂപ്പിലായിരുന്നു നിയമനം. പരിശീലനകാലത്തെ മികവ് അടിസ്ഥാനമാക്കി പാരാഡൈവിങ് സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിലാണ് രക്തസാക്ഷിത്വം. അന്ന് ലാൻസ് നായിക്കായിരുന്നു. മരണശേഷം നായിക് പദവി നൽകി ആദരിച്ചു. അച്ഛനും അമ്മയും സഹോദരങ്ങളും ഉൾപ്പെടുന്ന വലിയകുടുംബത്തിന്റെ ആശ്രയമായിരുന്നു രാധാകുമാർ. അച്ഛൻ നാരായണൻ 2008 ൽ മരിച്ചു. അമ്മ ലക്ഷ്മി അഞ്ചുവർഷം മുൻപും. സഹോദരൻ ഷിബുവും കുടുംബവുമാണ്, രക്തസാക്ഷിമണ്ഡപം ഉൾപ്പെടുന്ന വീട്ടിൽ താമസിക്കുന്നത്. ഓർമകളിൽ തലയുയർത്തി ധീരജവാൻ ശിവകുമാർ ശിവകുമാർ അമ്പലപ്പുഴ:കാർഗിൽ യുദ്ധം നടന്ന് രണ്ടുപതിറ്റാണ്ട് തികയുമ്പോൾ അമ്പലപ്പുഴക്കാരുടെ മനസ്സിൽ മായാത്ത ഓർമയാണ് ധീരജവാൻ ശിവകുമാർ. 1999-ൽ യുദ്ധഭൂമിയിൽ വിരമൃത്യു വരിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം 37 വയസ്സ്. ഉറ്റവർക്കും ഉടയവർക്കുമൊപ്പം നാട്ടുകാർക്കും കണ്ണീരോർമയാണ് ശിവകുമാർ. അമ്പലപ്പുഴ കരൂർ വെള്ളാപ്പള്ളിയിൽ വീട്ടിൽ നാരായണപ്പണിക്കരുടെയും രാജമ്മയുടെയും മകനായി 1962 ജനുവരി 20-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. കാർഗിലിൽ വീരമൃത്യു വരിച്ച ശിവകുമാറിന്റെ ഭൗതികശരീരം രണ്ടുദിവസത്തിനുശേഷം വീട്ടിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്കാരം നടന്നത്. അമ്പലപ്പുഴ-കരൂർ റോഡിൽ പനയ്ക്കൽ പാലത്തിന് സമീപം ശിവകുമാറിന്റെ സ്മൃതിമണ്ഡപം സ്ഥാപിച്ചിട്ടുണ്ട്. കലയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. സൗമ്യ, അരുൺ എന്നിവർ മക്കളും. Content highlights: 20th Anniversary of Kargil Victory
from mathrubhumi.latestnews.rssfeed https://ift.tt/2yaGNDd
via
IFTTT