Breaking

Saturday, May 18, 2019

ജോലി പറഞ്ഞത് ഇന്ത്യൻ സ്‌കൂളിൽ; വന്നുപെട്ടത് പെൺവാണിഭ സംഘത്തിൽ

ഷാർജ: ''ഇനി ആർക്കും ഞങ്ങളുടെ ഗതി വരരുത്. വിമാനം കയറുന്നതിനുമുന്നേ രണ്ടുവട്ടം ചിന്തിക്കണം. പറഞ്ഞ ജോലിയെക്കുറിച്ച് കൃത്യമായ അറിവുണ്ടാകണം...'' ഇത് ഉപദേശമല്ല, അജ്മാനിലെ പെൺവാണിഭ സംഘത്തിൽപ്പെട്ടുപോയ രണ്ട് മലയാളിയുവതികളുടെ കണ്ണീരിൽ കുതിർന്ന വാക്കുകളാണ്. കൊല്ലം ജില്ലക്കാരായ രണ്ട് സ്ത്രീകളാണ് സന്ദർശകവിസയിലെത്തി അജ്മാനിലെ പെൺവാണിഭ സംഘത്തിന്റെ വലയിൽ കുടുങ്ങിയത്. മറ്റൊരു മലയാളിയുടെ സഹായത്തോടെ ഇരുവരും അവിടെനിന്ന് രക്ഷപ്പെട്ട് ഷാർജയിലെത്തുകയായിരുന്നു. അടൂരുകാരനാണ് സന്ദർശകവിസ നൽകി കബളിപ്പിച്ചതെന്ന് യുവതികൾ ആരോപിച്ചു. സംഭവത്തെക്കുറിച്ച് യുവതികൾ പറയുന്നത്: ഷാർജ ഇന്ത്യൻ സ്കൂളിൽ ബസ് അറ്റൻഡർ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്താണ് വിസ നൽകിയത്. രണ്ടുപേരോടും 85,000 രൂപ വീതം വാങ്ങി. ഷാർജയിലെത്തിയ ഇരുവരെയും അപരിചിതനായ ഒരാൾ വന്ന് അജ്മാനിലേക്ക് കൊണ്ടുപോയി. ഒരു മലയാളിസ്ത്രീയുടെ ഉടമസ്ഥതയിലുള്ള ഓഫീസിലേക്കാണ് കൊണ്ടുപോയത്. ഇരുവരോടും മുറിയിൽ പോയി വിശ്രമിക്കാനാവശ്യപ്പെട്ട സ്ത്രീ രണ്ടുദിവസം കഴിഞ്ഞ് ജോലിക്കു പോകാമെന്നും പറഞ്ഞു. മുറിയിലെത്തിയപ്പോഴാണ് പെൺവാണിഭ സംഘത്തിലേക്കാണ് കൊണ്ടുവന്നതെന്ന് മനസ്സിലായത്. സമാനരീതിയിൽപെട്ടുപോയ മലയാളികളടക്കമുള്ള മറ്റ് യുവതികളും ഫ്ളാറ്റിൽ ഉണ്ടായിരുന്നു. വീട്ടുതടങ്കലിലായെന്നും വാതിൽ പുറത്തുനിന്ന് പൂട്ടുകയാണ് പതിവെന്നും മനസ്സിലായി. ഒടുവിൽ ഒരു ബന്ധുവിന്റെ സഹായത്തോടെ അവിടെനിന്ന് രക്ഷപ്പെട്ട് ഷാർജയിലെത്തുകയായിരുന്നു. ജോലി വാഗ്ദാനം നൽകിയത് തങ്ങളുടെ അറിവോടെയല്ലെന്ന് ഇന്ത്യൻ സ്കൂളധികൃതർ അറിയിച്ചു. സ്കൂളിലെ നിയമനങ്ങളെല്ലാം യോഗ്യതയുടെ അടിസ്ഥാനത്തിൽ സുതാര്യമായാണ് നടത്തുന്നത്. എങ്കിലും വന്നുപെട്ട യുവതികളെ മാനുഷികപരിഗണനയുടെ അടിസ്ഥാനത്തിൽ സഹായിക്കുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ അധികൃതർ അറിയിച്ചു. Content Highlights:sex racket in ajman-malayalee women


from mathrubhumi.latestnews.rssfeed http://bit.ly/2YHv4Yj
via IFTTT