Breaking

Thursday, May 30, 2019

തുല്യ ശക്തികള്‍, തുല്യ ദുഃഖിതര്‍; ഉദ്ഘാടനമത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരേ

ലണ്ടൻ: ലോകകപ്പിലെ ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോൾ തുല്യദുഃഖിതരുടെ പോരാട്ടം കൂടിയാണത്. ലോക ക്രിക്കറ്റിലെ പ്രധാന ശക്തികളായിട്ടും ഇരുടീമുകൾക്കും ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല. ആ ചരിത്രം തിരുത്താനാണ് ഇരുടീമുകളും വരുന്നത്. ഇന്ത്യൻ സമയം വൈകീട്ട് മൂന്നു മുതൽ ലണ്ടനിലെ ഓവൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. തുല്യശക്തികളുടെ പോരാട്ടം കൂടിയാണിത്. ലോകകപ്പിൽ ആറുതവണ മുഖാമുഖം വന്നപ്പോൾ ഇരുടീമുകളും മൂന്നുകളിവീതം ജയിച്ചു. ഏകദിനത്തിൽ ആകെ 59 മത്സരങ്ങളിൽ ഇംഗ്ലണ്ടിന് 26 ജയവും ദക്ഷിണാഫ്രിക്കയ്ക്ക് 29 ജയവുമുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഇംഗ്ലണ്ട് പ്രാഥമിക റൗണ്ടിൽ തോറ്റ് പുറത്തായി. അത് മാറ്റത്തിന്റെ തുടക്കമായിരുന്നു. പുതിയൊരു ടീമിനെ വാർത്തെടുത്തു. കളി മാറി. ഏകദിനത്തിൽ ഏറ്റവുമുയർന്ന രണ്ട് സ്കോറുകളും (481, 444) ഇംഗ്ലണ്ട് കുറിച്ചു. റാങ്കിങ്ങിൽ ഒന്നാമതെത്തി. ലോകകപ്പിന് തൊട്ടുമുമ്പ് പാകിസ്താനെതിരായ പരമ്പരയിൽ നാലുവട്ടം 300 റൺസിന് മുകളിൽ സ്കോർ ചെയ്ത് നാലിലും ജയിച്ചു. ഓയിൻ മോർഗൻ നയിക്കുന്ന ടീമിന്റെ ഏറ്റവും വലിയ ശക്തി ജാസൻ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ജോസ് ബട്ലർ, ബെൻ സ്റ്റോക്സ് തുടങ്ങിയ മുൻനിര ബാറ്റിങ് തന്നെ. മോയിൻ അലി, ബെൻ സ്റ്റോക്സ് എന്നീ എണ്ണം പറഞ്ഞ ഓൾറൗണ്ടർമാരുമുണ്ട്. 1992 മുതൽ ലോകകപ്പിൽ കളിക്കുന്ന ദക്ഷിണാഫ്രിക്ക കഴിഞ്ഞതവണ സെമിഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റു. ഇക്കുറി ഫാഫ് ഡുപ്ലെസി നയിക്കുന്ന ടീമിൽ ക്വിന്റൺ ഡി കോക്ക്, ഹാഷിം ആംല, ഡേവിഡ് മില്ലർ, ജെ.പി. ഡുമിനി തുടങ്ങിയ പരിചയസമ്പന്നരുണ്ട്. പരിക്കിലായിരുന്ന പേസ് ബൗളർ കാഗിസോ റബാഡ തിരിച്ചെത്തും. Content Highlights:ICC World Cup 2019 England vs South Africa


from mathrubhumi.latestnews.rssfeed http://bit.ly/2HKaGQt
via IFTTT