ഭോപാൽ: കർണാടകത്തിൽ സഖ്യസർക്കാരിനെ മറിച്ചിട്ട ബി.ജെ.പി.ക്കു മധ്യപ്രദേശിൽ അതേ നാണയത്തിൽ തിരിച്ചടി നൽകാൻ കോൺഗ്രസ് കോപ്പുകൂട്ടുന്നു. ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ച ആൾക്കൂട്ട ആക്രമണം തടയൽ ബില്ലിനെ അനുകൂലിച്ച് ബി.ജെ.പി.യിലെ രണ്ട് എം.എൽ.എ.മാർ വോട്ടു ചെയ്തതാണ് തുടക്കം. കോൺഗ്രസിലെ ആരും മറുകണ്ടം ചാടില്ലെന്നുറപ്പാക്കാൻ മുഖ്യമന്ത്രി കമൽനാഥ് മന്ത്രിസഭ വിളിച്ചുകൂട്ടി. പാർട്ടി എം.എൽ.എ.മാരെ 'കാത്തുസൂക്ഷിക്കാൻ' അദ്ദേഹം മന്ത്രിമാരെ ചുമതലപ്പെടുത്തി. ഓരോ മന്ത്രിക്കും പത്തുവീതം എം.എൽ.എ.മാരുടെ ചുമതല നൽകി. കൂറുമാറി വോട്ടുചെയ്ത ബി.ജെ.പി. അംഗങ്ങളായ ശരദ് കോലിന്റെയും നാരായൺ ത്രിപാഠിയുടെയും ചുമതല ഭോപാൽ എം.എൽ.എ. ആരിഫ് മസൂദിനും മറ്റൊരു നേതാവായ പ്രവീൺ പാഠക്കിനും നൽകി. കോൺഗ്രസ് അംഗങ്ങളുടെ അകമ്പടിയോടെ ബുധനാഴ്ചരാത്രി ഇരുവരും കമൽനാഥിന്റെ വീട്ടിലെത്തി അത്താഴമുണ്ടു. കൂടുതൽപ്പേർ കൂറുമാറാതിരിക്കാൻ ബി.ജെ.പി.യും കാവലൊരുക്കുന്നുണ്ട്. മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെയും പ്രതിപക്ഷനേതാവ് ഗോപാൽ ഭാർഗവയുടെയും നേതൃത്വത്തിൽ ഇവരെ ഒരുമിപ്പിച്ചുനിർത്താനുള്ള ശ്രമമാണു നടക്കുന്നത്. ബുധനാഴ്ച രാത്രി വൈകി മുതിർന്ന നേതാക്കൾ പാർട്ടി ഓഫീസിൽ ഒത്തുകൂടി. ഇതിനുമുമ്പ് ഇവർ ചൗഹാന്റെ വീട്ടിലും ഒത്തുചേർന്നു. മധ്യപ്രദേശിലെ സംഭവവികാസങ്ങളെക്കുറിച്ച് പാർട്ടി ദേശീയാധ്യക്ഷൻ അമിത് ഷാ സംസ്ഥാനനേതാക്കളോടു റിപ്പോർട്ടു തേടി. ഡൽഹിയിൽ ലോക്സഭാസമ്മേളനത്തിലായിരുന്ന, സംസ്ഥാനത്തിന്റെ ചുമതലയുള്ള രാകേഷ് സിങ്ങിനെ അവിടേക്കയച്ചു. ബുധനാഴ്ച രാത്രിതന്നെ ആർ.എസ്.എസിന്റെ സംസ്ഥാന ആസ്ഥാനത്തെത്തി ചൗഹാൻ സ്ഥിതിഗതികളറിയിച്ചു. ഇടഞ്ഞുനിൽക്കുന്ന എം.എൽ.എ.മാരെ കോൺഗ്രസിനു വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാടിലാണു ഷാ. അവരുടെ മനസ്സുമാറ്റാൻ കഴിയുന്നതെല്ലാം ചെയ്യാനാണ് അദ്ദേഹത്തിന്റെ നിർദേശം. ഇരുവരും ഇപ്പോഴും ബി.ജെ.പി.യിൽ തന്നെയാണെന്നു രാകേഷ് സിങ് അവകാശപ്പെട്ടു. എന്നാൽ, ബി.ജെ.പി.ക്കെതിരായ നിലപാടുകളിൽ ഉറച്ചുനിൽക്കുകയാണ് കോലും ത്രിപാഠിയും. മറ്റു പാർട്ടികളിൽനിന്നു ബി.ജെ.പി.യിലെത്തുന്ന എം.എൽ.എ.മാരെ പാർട്ടി അപമാനിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗോത്രവർഗക്കാരോടുള്ള ബി.ജെ.പി.യുടെ മനോഭാവം നിരാശാജനകമാണെന്ന് ആ വിഭാഗത്തിന്റെ നേതാവുകൂടിയായ കോൽ അഭിപ്രായപ്പെട്ടു. ബി.ജെ.പി.യുടെ പ്രവർത്തനരീതിയെയും ത്രിപാഠി വിമർശിച്ചിട്ടുണ്ട്. കൂറുമാറിയെത്തിയ എം.എൽ.എ.മാരുടെ 'വില'യെത്രയെന്നു വ്യക്തമല്ല. അസ്വാരസ്യങ്ങൾ നിറഞ്ഞ കോൺഗ്രസിനാകട്ടെ ഇവർക്ക് പണം കൊടുക്കാനാകുമോ എന്ന് ഉറപ്പുമില്ല. ഇക്കാര്യം പരിശോധിച്ചുവരികയാണ് അവരെന്നാണു റിപ്പോർട്ട്. ഭിന്നതതന്നെയാണു ബി.ജെ.പി.യുടെയും പ്രശ്നം. ഗോപാൽ ഭാർഗവ, നരോത്തം മിശ്ര, കൈലാഷ് വിജയ്വർഗിയ, ശിവരാജ് ചൗഹാൻ എന്നിവരെ ഒരുമിപ്പിച്ചുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് ബി.ജെ.പി.യിലുള്ളത്. നാലു ബി.ജെ.പി. അംഗങ്ങൾകൂടി കോൺഗ്രസിനൊപ്പം പോകുമെന്ന് കംപ്യൂട്ടർ ബാബയെന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നാംദേവ് ത്യാഗി പ്രവചിക്കുകയും ചെയ്തു. Content highlights:Congress and BJP struggles in Madhya Pradesh
from mathrubhumi.latestnews.rssfeed https://ift.tt/2GtCpnB
via
IFTTT