തിരുവനന്തപുരം: എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനും എൽദോ എബ്രഹാം എം.എൽ.എ.യ്ക്കും ലാത്തിച്ചാർജിൽ പരിക്കേറ്റ സംഭവത്തിൽ കടുത്ത നിലപാട് തുടരാൻ തത്കാലം സി.പി.ഐ. ഇല്ല. സംഭവത്തെ മുഖ്യമന്ത്രിയും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തള്ളിപ്പറഞ്ഞതിനാൽ ഇനിയും നിലപാട് കടുപ്പിക്കേണ്ടതില്ലെന്നാണ് സി.പി.ഐ. നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ, സംഭവത്തെ തള്ളിപ്പറയാൻ കൂട്ടാക്കാത്ത കാനം രാജേന്ദ്രന്റെ നിലപാടിൽ സി.പി.ഐ.യിലെ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ട്. ആറു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പാണ് ഇടതുമുന്നണിയുടെ മുന്നിലുള്ള പ്രധാന അജൻഡ. ഇതിനുള്ള മുന്നൊരുക്കം എൽ.ഡി.എഫ്. തുടങ്ങിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കേണ്ട മണ്ഡലങ്ങളുൾപ്പെടുന്ന ജില്ലകളിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ നേതാക്കൾക്ക് ചുമതലയും നൽകി. ഈ ഘട്ടത്തിൽ മുന്നണിക്കുള്ളിൽ പ്രബല കക്ഷികൾ തമ്മിൽ അസ്വാരസ്യമുണ്ടാകുന്നത് ഗുണംചെയ്യില്ലെന്ന നിലപാടാണ് ഇരുവിഭാഗം നേതാക്കൾക്കും. സംഭവംനടന്ന് മണിക്കൂറുകൾക്കകം സി.പി.ഐ.യുടെ അതൃപ്തിയും ആവശ്യവും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് അറിയിച്ചതാണ്. അതിനുപിന്നാലെ മുഖ്യമന്ത്രി കളക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തു. നാലുദിവസത്തിനകം കളക്ടറുടെ റിപ്പോർട്ട് കിട്ടും. ഈ റിപ്പോർട്ടനുസരിച്ച് പോലീസുകാർക്കെതിരേ നടപടിയുണ്ടാകാനാണു സാധ്യത. എം.എൽ.എ.യെ എസ്.ഐ. മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ എസ്.ഐ.യെയും സി.ഐ.യെയും സംരക്ഷിച്ച് മുന്നണിബന്ധം വഷളാക്കാൻ സി.പി.എം. തയ്യാറല്ല. അതിനാൽ, സി.പി.ഐ.യുടെ ആവശ്യം അംഗീകരിച്ചുള്ള നടപടിയുണ്ടായേക്കും. സി.പി.ഐ.ക്കുള്ള പ്രശ്നം പരിഹരിക്കേണ്ടതാണെന്ന് കോടിയേരി ബാലകൃഷ്ണൻ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഇതാണ് കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടെന്ന നിലപാട് കാനം രാജേന്ദ്രനടക്കം സ്വീകരിച്ചത്. ഇടതുപക്ഷം ഭരിക്കുമ്പോഴും സി.പി.ഐ.ക്ക് അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഒരു സി.ഐ.ക്കെതിരേ ജില്ലാസെക്രട്ടറിക്കടക്കം സമരത്തിനിറങ്ങേണ്ടിവന്നത് എന്നാണ് സി.പി.ഐ.യിലെ മറുവിഭാഗത്തിന്റെ വാദം. ഇതംഗീകരിക്കാതെ കാനം രാജേന്ദ്രൻ സ്വീകരിക്കുന്ന മൃദുനിലപാടിലാണ് ഇവർക്കുള്ള അതൃപ്തി. പോലീസ് നടപടിയിൽ എം.എൽ.എ.യും എറണാകുളം ജില്ലാ സെക്രട്ടറിയും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. അതിനെ നേതൃത്വം വിലക്കിയിട്ടില്ല. പോലീസ് നടപടിയിലുള്ള എതിർപ്പിനപ്പുറം മുന്നണിബന്ധത്തിന് വിള്ളൽവീഴ്ത്തുന്ന വിധം പ്രശ്നം വളരാതിരിക്കാനുള്ള കരുതലാണ് സി.പി.ഐ.-സി.പി.എം. നേതൃത്വം പുലർത്തുന്നത്. എറണാകുളം ജില്ലയിലും ഉപതിരഞ്ഞെടുപ്പുണ്ട്. അതിനാൽ, കളക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം പോലീസുകാർക്കെതിരേ നടപടിയെടുത്ത് സി.പി.ഐ. ജില്ലാനേതൃത്വത്തെ തൃപ്തിപ്പെടുത്തുന്ന ഇടപെടലാകും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുക. content highlights: CPM, CPI, conflict
from mathrubhumi.latestnews.rssfeed https://ift.tt/2Y5cxcr
via
IFTTT