തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ഇടുക്കി എസ്പിയെ സംരക്ഷിക്കാൻ സിപിഎം ശ്രമം. ഇടുക്കി എസ്പിയെ ഒഴിവാക്കി മറ്റുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് വാർത്താക്കുറിപ്പിറക്കി. കോൺഗ്രസ് നേതാക്കളുമായി ഒത്തുകളിച്ച് സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം സിഐ, എസ്ഐ എന്നിവർ ഒത്തുകളിച്ചുവെന്ന ആരോപണമാണ് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് ഇറക്കിയ വാർത്താ കുറിപ്പിലുള്ളത്. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്റെ പേരിലാണ് വാർത്താകുറിപ്പ്. ക്രൈംബ്രാഞ്ച് സംഘം പ്രാഥമിക അന്വേഷണം നടത്തി വീഴ്ചയുണ്ടെന്ന് കണ്ടെത്തിയ ഇടുക്കി എസ്പിക്കെതിരെ വാർത്താക്കുറിപ്പിൽ പരാമർശമില്ല. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ മേൽപ്പറഞ്ഞ ഉദ്യഗസ്ഥർ രാജ്കുമാറിനെ അനധികൃത കസ്റ്റഡിയിൽ സൂക്ഷിച്ചുവെന്നാണ് ജില്ലയിലെ സിപിഎം നിലപാട്. ഭരണകക്ഷിയുടെ ആജ്ഞാനുവർത്തിയായി എസ്പി പ്രവർത്തിച്ചുവെന്ന ആരോപണം നിലനിൽക്കേയാണ് സിപിഎം നിലപാട് വ്യക്തമാക്കുന്നത്. അതേസമയം കേസിൽ നിർണായകമായേക്കാവുന്ന നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ സംബന്ധിച്ച ആശയക്കുഴപ്പം തുടരുകയാണ്. രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്ത ഈ മാസം 12-ാം തിയതി 5.30 നും, 14 ന് ഉച്ചയ്ക്ക് 2.05 നും പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ രാജ്കുമാറിനെ കാണാൻ കഴിയുന്നുണ്ട്. 12-ാം തിയതി പോലീസ് സ്റ്റേഷനിലേക്ക് എത്തിക്കുന്ന സമയത്തും 14-ാം തിയതി തെളിവെടുപ്പിന് കൊണ്ടുപോകുമ്പോഴുമുള്ള ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. ഇതിന് ശേഷമുള്ള ദൃശ്യങ്ങളെപ്പറ്റി വ്യക്തമായ വിവരങ്ങളില്ല. സിസിടിവിയിൽ പെടാതിരിക്കാനുള്ള മനപൂർവമായ ശ്രമമോ സാങ്കേതിക തകരാറോ ആയേക്കാം ഇതിന് കാരണമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിശദീകരണം. അതേസമയം ജയിലിലും കസ്റ്റഡിയിലും രാജ്കുമാറിന് നിയമപരമായ വൈദ്യസഹായം നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. Content Highlights:Nedunkandam Custodial Death case, CPM,Idukki District Police Chief
from mathrubhumi.latestnews.rssfeed https://ift.tt/2Lvoxwb
via
IFTTT