ബാലുശ്ശേരി: മദപ്പാടിന്റെപേരിൽ ആനയ്ക്ക് മൂന്നുമാസമായി കൊടിയ പീഡനം ഏൽക്കുന്നതായി ആക്ഷേപം. മദപ്പാടുകാലത്തെ ആനപരിചരണത്തിന്റെ നിയമാവലികളൊക്കെ ലംഘിച്ചാണ് ഏപ്രിൽമുതൽ ആനയെ ബാലുശ്ശേരി പനങ്ങാട് മുണ്ടക്കരയിലെ തെങ്ങിൻതോട്ടത്തിൽ തളച്ചിട്ടിരിക്കുന്നത്. കൊച്ചുഗണേശൻ, ഭാരതി ബാലനാരായണൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആനയാണിത്. മദപ്പാടുകാലത്ത് ആനയെ ആനത്തറികളിൽ മേൽക്കൂരയൊരുക്കി കൃത്യമായി ഭക്ഷണവും വെള്ളവും നൽകി പരിചരിക്കണമെന്ന് നാട്ടാന പരിചരണനിയമം നിഷ്കർഷിക്കുമ്പോഴാണ് മൂന്നു മാസമായി ചങ്ങലയ്ക്കിട്ട് അനങ്ങാനാവാത്ത അവസ്ഥയിൽ വെയിലും മഴയുമേറ്റ് കാലിൽ മുറിപ്പാടുകളുമായാണ് കൊച്ചുഗണേശൻ കഴിയുന്നത്. തെങ്ങിനോടു ചേർത്തി ചങ്ങലയ്ക്കിട്ട നിലയിലാണ് 25 വയസ്സുള്ള ആന. പത്തുദിവസത്തേക്ക് എന്നുപറഞ്ഞാണ് വട്ടോളിബസാറിൽ റേഷൻകട നടത്തുന്ന വടക്കേടത്ത് ശിവശങ്കരന്റെ പറമ്പിൽ ആനയെ കെട്ടിയത്. പിന്നീട് അവിടെനിന്നു മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ ആനയ്ക്ക് മദപ്പാട് ഉണ്ടെന്നും മൂന്നുമാസത്തേക്കു മാറ്റാൻ കഴിയില്ലെന്നും ഉടമസ്ഥൻ അറിയിച്ചു. ആനയുടെപേരിൽ ഒരു സംഘം പറമ്പിൽ സ്ഥിരമായി താവളമടിച്ച് മദ്യപാനവും മറ്റും ആരംഭിച്ചതോടെ അവിടെ കെട്ടിയ ഷെഡ് സ്ഥലമുടമ പൊളിച്ചുമാറ്റി. ഷെഡ് പൊളിച്ചതിന് സ്ഥലമുടമയ്ക്കെതിരേ സംഘം കേസുകൊടുത്തതോടെ ആനയെ തളയ്ക്കാൻ സമ്മതം കൊടുത്തതിന്റെ പേരിൽ പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട അവസ്ഥയിലാണ് ശിവശങ്കരൻ. കാലിലെ മുറിവുകാരണം ആനയുടെ കരച്ചിൽ രാത്രിയിലും പതിവാണെന്ന് സമീപവാസികൾ പറയുന്നു. മദപ്പാടിളകിയ ആനയെ പറമ്പിൽ കെട്ടി പീഡിപ്പിക്കുന്നതായി പോലീസ്, ഡി.എഫ്.ഒ., ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്ന് ശിവശങ്കരനും മക്കളും പറയുന്നു. കൊയിലാണ്ടി കോടതിയിൽ നൽകിയ പരാതിയെത്തുടർന്ന് കമ്മിഷൻ പരിശോധനയ്ക്ക് വന്നതിനുശേഷമാണ് രജിസ്ട്രേഷനുള്ള പാപ്പാന്മാരെ ആന ഉടമസ്ഥർ എത്തിച്ചതെന്നും ഇവർ പറയുന്നു. 'മാദംഗലീല'യിൽ പറയുന്ന പരിചരണങ്ങളാണ് ആനയ്ക്ക് നൽകുന്നതെന്നും മദപ്പാട് സമയം കഴിഞ്ഞതായും ആരോഗ്യനില തൃപ്തികരമാണെന്ന സർട്ടിഫിക്കറ്റ് കിട്ടിയാലുടൻ ആനയെ സ്ഥലത്തുനിന്നു മാറ്റുമെന്നും ആനയുടമ ദിലീപ്കുമാർ പ്രതികരിച്ചു. Content Highlights:Elephant Musth
from mathrubhumi.latestnews.rssfeed https://ift.tt/2OwFKsq
via
IFTTT