ന്യൂഡൽഹി:സ്പീക്കർ രാജി സ്വീകരിക്കാത്തതിനെതിരെ കർണാടകയിലെ വിമത എംഎൽഎമാർ നൽകിയ ഹർജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും. നേരത്തെ ഹർജി നൽകിയ വിമതർക്ക് പുറമെ ആറ് വിമത എംഎൽഎമാർ കൂടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹർജിയാണ് ചൊവ്വാഴ്ച പരിഗണിക്കുക. കെ. സുധാകർ, റോഷൻ ബെയ്ഗ്, എം.റ്റി.ബി നാഗരാജ്, മുനിരത്ന, ആനന്ദ് സിങ് എന്നിവരാണ് കർണാടക സ്പീക്കർക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തിൽ മുമ്പ് സമർപ്പിക്കപ്പെട്ട ഹർജികളും ഇതോടൊപ്പം പരിഗണിക്കും. അതേസമയം സർക്കാർ വിശ്വാസവോട്ട് നേരിടണമെന്ന് ബിജെപി ആവശ്യമുന്നയിച്ചിട്ടുണ്ട്. വിശ്വാസവോട്ട് തേടാൻ സർക്കാർ സന്നദ്ധത അറിയിച്ചതിനാൽ ബിജെപിക്ക് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ സാധിക്കില്ല. എംഎൽഎമാർ നൽകിയ ഹർജിയിൽ ചൊവ്വാഴ്ച സുപ്രീംകോടതിയിൽ നിന്ന് തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ അതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കാമെന്നാണ് സർക്കാർ നിലപാട്. കൂടുതൽ എംഎൽഎമാർ കൂറുമാറിയേക്കുമെന്ന് ഭയന്ന് കോൺഗ്രസും ജെഡിഎസും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. കോൺഗ്രസ് സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടർന്ന് ബിജെപിയും എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ നിയമസഭാ സമ്മേളനത്തിന് ഒന്നിച്ചാണ് കൊണ്ടുവരുന്നതും തിരികെ കൊണ്ടുപോകുന്നതും. Content Highlights: Karnataka Political Crisis, BJP. Congress, Supreme Court
from mathrubhumi.latestnews.rssfeed https://ift.tt/2YSmYMP
via
IFTTT