Breaking

Monday, July 15, 2019

സെൽവരാജ് വധം രാഷ്ട്രീയക്കൊലപാതകമാക്കാൻ ഇടുക്കി മുൻ എസ്.പി. രേഖകൾ തിരുത്തിയെന്ന് ആരോപണം

നെടുങ്കണ്ടം: ഉടുമ്പൻചോലയിലെ സെൽവരാജ് വധക്കേസ് രാഷ്ട്രീയക്കൊലപാതകമാക്കാൻ ഇടുക്കി മുൻ ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ സി.പി.എമ്മിനെ സഹായിച്ചതായി ആരോപണം. പ്രാദേശിക കോൺഗ്രസ് നേതാവിന്റെ നിർദേശപ്രകാരം സെൽവരാജിനെ കൊലപ്പെടുത്തിയെന്നു വരുത്താൻ മുൻ എസ്.പി. ഉടുമ്പൻചോല പോലീസ് സ്റ്റേഷനിലെത്തി രേഖകൾ തിരുത്തിയെന്നാണ് ആരോപണം. കേസിൽ പോലീസ് മൂന്നാംപ്രതിയാക്കിയ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ഉടുമ്പൻചോല കല്ലുപാലം ക്ലാമറ്റത്തിൽ സിബിയാണ് ആരോപണമുന്നയിച്ചത്. മേയ് 23-നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ സെൽവരാജ് 31-നാണു മരിക്കുന്നത്. ഉടുമ്പൻചോല വിശ്വനാഥൻ കോളനിയിൽ താമസിക്കുന്ന സെൽവരാജും സുഹൃത്ത് പൂക്കലാർ സ്വദേശി അരുൾഗാന്ധിയും തമ്മിൽ, കടംവാങ്ങിയ 200 രൂപയെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അരുൾഗാന്ധി, മകൻ ചിമ്പ് എന്നുവിളിക്കുന്ന ദുരൈ എന്നിവരെ പോലീസ് അറസ്റ്റും ചെയ്തു. എന്നാൽ, ഡീൻ കുര്യാക്കോസിന്റെ വിജയാഹ്ലാദത്തിനിടെ കോൺഗ്രസുകാരനായ അരുൾഗാന്ധി സെൽവരാജിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രചാരണം. ജൂൺ ഒന്നിന് സി.പി.എം. സംസ്ഥാന സെക്രട്ടറി സെൽവരാജിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ചു. ഇതിനിടെ, കൊലപാതകത്തിൽ സിബിക്കു പങ്കുണ്ടെന്ന് വേണുഗോപാൽ പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നെന്നാണ് ആരോപണം. സെൽവരാജിന്റെ ബന്ധുക്കളുടെ മൊഴിയാണ് കൂട്ടിച്ചേർത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ സിബിയെ പോലീസ് പ്രതിചേർത്തു. ഇതോടെ ഡീൻ കുര്യാക്കോസ് എം.പി. ജൂൺ മൂന്നിന് ഉടുമ്പൻചോല പോലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്ന് പ്രതിഷേധിച്ചു. സിബിയെ പ്രതിചേർത്തിട്ടില്ലെന്ന് മൂന്നാർ ഡിവൈ.എസ്.പി. അറിയിച്ചതിനെത്തുടർന്നാണ് എം.പി. സമരം അവസാനിപ്പിച്ചത്. ഇതിനിടെ തൊടുപുഴ കോടതി കൊലപാതകത്തിൽ സിബിക്കു പങ്കില്ലെന്ന പ്രാഥമിക വിലയിരുത്തലോടെ മുൻകൂർജാമ്യം നൽകി. തന്റെ വീട് ആക്രമിച്ച സി.പി.എം. പ്രവർത്തകർക്കെതിരേ പരാതി നൽകിയതിനു പ്രതികാരമായാണ് മുൻ എസ്.പി.യുടെ സഹായത്തോടെ തന്നെ കൊലക്കേസിൽ പ്രതിയാക്കിയതെന്നും സിബി പറയുന്നു. content highlights:udumbanchola selvaraj murder case, sp KB Venugopal


from mathrubhumi.latestnews.rssfeed https://ift.tt/2jVvf3b
via IFTTT