വെള്ളറട: തിരുപുറത്ത് നിന്നു ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കാമുകനായ സൈനികൻ പുതുതായി പണിയുന്ന വീടിന്റെ വളപ്പിൽ കുഴിച്ചിട്ട നിലയിൽ. പ്രതികളെന്നു സംശയിക്കുന്ന സൈനികനും സഹോദരനും ഒളിവിൽ. ഇവരെ സഹായിച്ചെന്നു സംശയിക്കുന്ന സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുപുറം പുത്തൻകട ജോയി ഭവൻ രാജന്റെ (മോഹൻ) മകൾ രാഖി(30)യുടെ മൃതദേഹമാണ് കണ്ടെടുത്തത്. അമ്പൂരി തട്ടാംമുക്ക് സ്വദേശി സൈനികൻ അഖിലേഷ് നായർ (24), സഹോദരൻ രാഹുൽ എന്നിവരാണ് ഒളിവിലുള്ളത്. ഇവരുടെ സൂഹൃത്തും അയൽവാസിയുമായ ആദർശ്(24) ആണ് പോലീസ് കസ്റ്റഡിയിലായത്. ഏകദേശം ഒരുമാസത്തെ പഴക്കം വരുന്ന മൃതദേഹം ജീർണിച്ച നിലയിലായിരുന്നു. കഴുത്തിൽ മുറിവേറ്റ നിലയിലാണ്. മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട രാഖിയും അഖിലേഷും ആറുവർഷമായി പ്രണയത്തിലായിരുന്നു. അഖിലേഷിന്റെ വിവാഹം അന്തിയൂർക്കോണം സ്വദേശിയായ പെൺകുട്ടിയുമായി ഉറപ്പിച്ചതിനെ തുടർന്നുള്ള സംഭവങ്ങളാകാം കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് കരുതുന്നു. അഖിലുമായി വിവാഹം നിശ്ചയിച്ചിരുന്ന പെൺകുട്ടിയുടെ വീട്ടിലെത്തി പ്രണയത്തിന്റെ വിവരം രാഖി പറഞ്ഞതായി സൂചനയുണ്ട്. പ്രധാന പ്രതികൾ പിടിയിലായാലെ കൂടുതൽ തെളിവുകൾ ലഭിക്കുകയുള്ളൂവെന്നു പോലീസ് പറഞ്ഞു. എറണാകുളത്ത് സ്വകാര്യ കേബിൾ കമ്പനി ജീവനക്കാരിയായ രാഖിയെ ജൂൺ 21 മുതലാണ് കാണാതായത്. 18-ന് ജോലിസ്ഥലത്ത് നിന്ന് വീട്ടിലെത്തിയ രാഖി 21-ന് വൈകീട്ട് ജോലിസ്ഥലത്തേക്ക് പോകുന്നുവെന്നറിയിച്ചാണ് വീട്ടിൽ നിന്നിറങ്ങിയത്. പിന്നീട് വീട്ടുകാർ രാഖിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. എറണാകുളത്തെ ഓഫീസിലുമെത്തിയില്ലെന്ന് വിവരം ലഭിച്ചു. തുടർന്ന് വീട്ടുകാർ പൂവാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രാഖിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ അവസാനം ഫോൺ ഉപയോഗിച്ചത് അമ്പൂരി മൊബൈൽ ടവർ പരിധിയിലാണെന്ന് വ്യക്തമായി. കൂടാതെ അഖിലേഷുമായുള്ള ബന്ധവും അന്വേഷണ ഉദ്യോഗസ്ഥർക്ക് ബോധ്യമായി. നിരീക്ഷണങ്ങൾക്കൊടുവിൽ അഖിലേഷിന്റെ സുഹൃത്ത് ആദർശിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഖിലേഷ് പണിയുന്ന വീടിന്റെ പിൻഭാഗത്തെ പുരയിടത്തിൽ മൃതദേഹം കുഴിച്ചിട്ടസ്ഥലം കണ്ടെത്തിയത്. കുഴിയുടെ മുകളിൽ രണ്ട് കമുകിൻ തൈകളും നട്ട് പിടിപ്പിച്ചിരുന്നു. കാട്ടാക്കട തഹസിൽദാർ ഗോപകുമാറിന്റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതയായ ഡെയ്സിയാണ് മരിച്ച രാഖിയുടെ അമ്മ. സഹോദരങ്ങൾ ഷൈനി, ജോയി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി. എസ്.അനിൽകുമാർ, വെള്ളറട സി.ഐ. ബിജു വി.നായർ, പൂവാർ സി.ഐ. രാജീവ്, എസ്.ഐ.മാരായ സജീവൻ കാട്ടാക്കട, സാജു എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം. Content Highlight: Womans body found buried in lovers courtyard Amboori
from mathrubhumi.latestnews.rssfeed https://ift.tt/2M89dpP
via
IFTTT