Breaking

Monday, July 1, 2019

വരാനിരിക്കുന്നത് വരൾച്ചയുടെ നാളുകൾ

തിരുവനന്തപുരം: മഴകുറഞ്ഞതും പ്രളയശേഷം ഭൂമിയിലേക്ക് വെള്ളമിറങ്ങാത്ത സ്ഥിതിവിശേഷവും ആയതോടെ കേരളം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങാൻ സാധ്യത. പ്രളയശേഷം പുഴകളുടെ അടിത്തട്ട് താഴ്ന്നതായി കണ്ടെത്തിയിട്ടുണ്ട്. തോടുകളിലും പുഴകളിലും അടിത്തട്ടിൽ എക്കൽമണ്ണ് നിറഞ്ഞതും മണൽത്തിട്ട ഒഴുകിപ്പോയതും ഭൂമിയിലേക്ക് വെള്ളമിറങ്ങാത്ത സ്ഥിതിയുണ്ടാക്കിയെന്നാണ് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിന്റെ പഠനം വ്യക്തമാക്കുന്നത്. ഭൂജലവിതാനം തീരമേഖലയിൽ ഒരു മീറ്ററും ഇടനാട്ടിൽ രണ്ടുമീറ്ററും മലനാടുകളിൽ മൂന്നുമീറ്റർവരെയും താഴ്ന്നു. നിലവിൽ മഴപെയ്താൽ വെള്ളംമുഴുവൻ 22 മണിക്കൂറിനുള്ളിൽ കടലിലെത്തുകയാണ്. ഇതുവരെ ലഭിച്ച മഴയുടെ കണക്കനുസരിച്ച് തിരുവനന്തപുരത്തു മാത്രമാണ് ലഭിക്കേണ്ട മഴയുടെ തോതിൽ വലിയ വ്യത്യാസമില്ലാത്തത്. മറ്റെല്ലാ ജില്ലകളിലും 35 ശതമാനംവരെ മഴ കുറവാണ്. ഈ കുറവ് വരുംദിവസങ്ങളിൽ നല്ല മഴലഭിച്ചാൽ പരിഹരിക്കാനാകും. എന്നാൽ ഭൂമിയിലേക്ക് വെള്ളമിറങ്ങുന്നതിന്റെ തോത് കുറഞ്ഞതാണ് ആശങ്കയുയർത്തുന്നത്. വരൾച്ചയുണ്ടാകുമെന്ന മുന്നറിയിപ്പ് സി.ഡബ്ല്യൂ.ആർ.ഡി.എം. സർക്കാരിന് നൽകിയിട്ടില്ല. കാലവർഷത്തിന്റെ തുടക്കത്തിൽ അങ്ങനെയൊരു മുന്നറിയിപ്പ് നൽകരുതെന്ന കീഴ്വഴക്കമനുസരിച്ചാണിത്. എന്നാൽ ഭൂജല പരിപോഷണത്തിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സി.ഡബ്ല്യു.ആർ.ഡി.എം. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മഴയുടെ രീതിയിലും കാലാവസ്ഥയിലും ഭൂമിയുടെ ഘടനയിലും മാറ്റം വന്നിട്ടുണ്ട്. കനത്ത മഴപെയ്ത് കുത്തിയൊഴുകിപ്പോകുന്നതാണ് ഇപ്പോഴത്തെ രീതി. മഴയുടെ തോത് കൂടിയിട്ടുണ്ടെങ്കിലും മഴദിനങ്ങളുടെ എണ്ണം കുറഞ്ഞു. ഇതിനൊപ്പം പുഴയിലെ മാറ്റവും കൂടിയായപ്പോൾ ഭൂജലവിതാനം ആശങ്കപ്പെടുത്തുന്നവിധം താഴുകയാണ്. ഈവർഷം ഫെബ്രുവരി മുതൽ ജൂൺവരെ സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമം നേരിട്ടുവെന്നാണ് സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെ ഫീൽഡ് റിപ്പോർട്ട്. പ്രളയ ശേഷമുള്ള ഭൂമിയുടെ ഘടനാമാറ്റംകൂടി കണക്കാക്കിയാൽ അടുത്തവർഷവും ഇത് ആവർത്തിക്കാനാണ് സാധ്യതയെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. സംസ്ഥാനത്ത് 45,000 കുളങ്ങളുണ്ടെന്നാണ് സി.ഡബ്ല്യൂ.ആർ.ഡി.എമ്മിന്റെ കണക്ക്. ഇവ സംരക്ഷിക്കുകയും കിണർ റിച്ചാർജിങ്, മഴക്കുഴി നിർമണം എന്നിവ ചെയ്യുകയുമാണ് വരൾച്ചയെ നേരിടാനുള്ള മുൻകരുതൽ. ശ്രദ്ധിക്കുക കേരളത്തിൽ ലഭിക്കുന്ന മഴയുടെ വാർഷിക ശരാശരി 3000 മില്ലി മീറ്ററിൽനിന്ന് 2925 ആയി കുറഞ്ഞു ദേശീയ ശരാശരി 1200 മില്ലി മീറ്റർ ഡബ്ല്യു.എച്ച്.ഒ. കണക്ക് അനുസരിച്ച് ഒരാൾ ശരാശരി ഉപയോഗിക്കുന്നത് 135 ലിറ്റർ വെള്ളം. കേരളത്തിലെ ശരാശരി ഉപയോഗം 400 ലിറ്റർ. content highlights:kerala to experience severe drought


from mathrubhumi.latestnews.rssfeed https://ift.tt/2Jd9jt4
via IFTTT