ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ താരങ്ങളുടെ വരവും പോക്കും സംബന്ധിച്ച സംശയങ്ങൾ തുടരുന്നതിനിടെ സെലക്ഷന്റെ കാര്യത്തിലും ആശയക്കുഴപ്പം. വെള്ളിയാഴ്ച നടക്കേണ്ടിയിരുന്ന ഇന്ത്യൻ ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റി യോഗം പൊടുന്നനെ മാറ്റിവെച്ചു. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിനെ വെള്ളിയാഴ്ച പ്രഖ്യാപിക്കില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ സുപ്രീംകോടതി നിയോഗിച്ച ഭരണനിർവഹണ സമിതിയുടെ (സി.ഒ.എ.) ഇടപെടലിനെത്തുടർന്നാണ് യോഗം മാറ്റിയത്. ടീമിനെ ഞായറാഴ്ച പ്രഖ്യാപിച്ചേക്കും. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ.) സെക്രട്ടറിയാണ് കാലങ്ങളായി സെലക്ഷൻ കമ്മിറ്റി യോഗം വിളിക്കുന്നത്. ഇനിമുതൽ സെക്രട്ടറി യോഗം വിളിക്കരുതെന്ന് വിനോദ് റായ് അധ്യക്ഷനായ സമിതി നിർദേശിച്ചതോടെ ടീം പ്രഖ്യാപനം മാറ്റേണ്ടിവന്നു. സുപ്രീംകോടതിയുടെ നിർദേശപ്രകാരമാണ് വിനോദ് റായ് സമിതിയെ നിയോഗിച്ചതെങ്കിലും ഇപ്പോഴും ബി.സി.സി.ഐ. തന്നെയാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന ആരോപണം നേരത്തേയുണ്ട്. ബി.സി.സി.ഐ.യും സി.ഒ.എ.യും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും പതിവാണ്. സി.ഒ.എ.യുടെ നിർദേശം മാനിക്കാതെ, ബി.സി.സി.ഐ. സെക്രട്ടറി സെലക്ഷൻ കമ്മിറ്റി യോഗം വിളിച്ചതുകൊണ്ടാണ് അവസാനനിമിഷം മാറ്റിവെക്കേണ്ടിവന്നതെന്നറിയുന്നു. ബി.സി.സി.ഐ. ഉന്നതർ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ ഇരിക്കുന്നത് നിർത്തണമെന്നും വിനോദ് റായ് സമിതി നിർദേശിച്ചിട്ടുണ്ട്. Content Highlights: Indias squad announcement for West Indies tour postponed
from mathrubhumi.latestnews.rssfeed https://ift.tt/2Lt2mYo
via
IFTTT