ദുബായ്: യുഎഇയിൽ കുടുംബത്തെ സ്പോൺസർ ചെയ്യാൻ ഇനി വരുമാനം മാത്രം മാനദണ്ഡം. 4000 ദിർഹം ശമ്പളമുള്ളവർക്ക്, അല്ലെങ്കിൽ 3000 ദിർഹം ശമ്പളവും, കമ്പനി താമസസൗകര്യവും ഉണ്ടെങ്കിൽ ഇനി മുതൽ കുടുംബത്തെ കൊണ്ടുവരാം. സ്ത്രീകൾക്കും പുരുഷൻമാർക്കും സ്പോൺസർ ചെയ്യാം. നിലവിൽ 5000 ദിർഹവും അതിൽ കൂടുതലും ശമ്പളമുള്ള തൊഴിലാളികൾക്കാണ് കുടുംബത്തെ സ്പോൺസർ ചെയ്യാനുള്ള അനുമതിയുള്ളത്. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തെ യുഎഇയിൽ സ്വന്തം വിസയിൽ താമസിപ്പിക്കാൻ സാധാരണക്കാരനും പുതിയ നിയമം വഴി സാധിക്കും. വിസയിലെ ജോലിയോ വരുമാനമോ നിലവിലുള്ള മറ്റു നിബന്ധനകളോ ബാധകമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡിന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. ഭർത്താവിനും ഭാര്യയ്ക്കും പുറമേ 18 വയസിന് താഴെയുള്ള കുട്ടിക്കും അവിവാഹിതരായ പെൺമക്കൾക്കോ ഇത്തരത്തിൽ യുഎഇയിൽ താമസിക്കാം. വിദേശ തൊഴിലാളികൾക്ക്, അവരുടെ കുടുംബങ്ങളെ സ്പോൺസർ ചെയ്യുന്നതിനുളള പ്രമേയത്തിലെ ഈ വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള തീരുമാനം യുഎഇ മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരുന്നു. വിദേശ തൊഴിലാളികളുടെ കുടുംബ സ്ഥിരത, സാമൂഹിക ഐക്യം എന്നിവ വർദ്ധിപ്പിക്കുന്നതിനൊപ്പം പ്രൊഫഷണൽ, വ്യക്തിജീവിതം തമ്മിലുള്ള ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിർത്താനും ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നു. ഭാര്യക്ക് ഭർത്താവിനേയോ ഭർത്താവിന് ഭാര്യയേയോ സ്പോൺസർ ചെയ്യണമെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് കൊണ്ടുവരണം. മക്കളെ കൊണ്ടു വരേണ്ടതുണ്ടെങ്കിൽ ജനന സർട്ടിഫിക്കറ്റ് വേണം. രേഖകൾ എംബസികളിൽ അറ്റ്സ്റ്റ് ചെയ്ത് അറബികിലേക്ക് മാറ്റിയാണ് നൽകേണ്ടത്. സർക്കാർ മേഖലയിലുള്ളവർക്ക് ശമ്പള സർട്ടിഫിക്കറ്റുകൾ മാത്രം മതി. സ്വകാര്യ മേഖലയിലുള്ളവർക്ക് ശമ്പള സർട്ടിഫിക്കറ്റിന് പുറമേ ജോലിയുടെ കരാർ സർട്ടിഫിക്കറ്റും മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും ഹാജരാക്കണം. Content Highlights:pravasi-uae family sponsor rule
from mathrubhumi.latestnews.rssfeed https://ift.tt/2LpitpK
via
IFTTT