ബെംഗളൂരു: കർണാടകത്തിൽ സഖ്യസർക്കാർ തുടരുമോയെന്നറിയാൻ ഇനി രണ്ടുനാൾ മാത്രം. വ്യാഴാഴ്ച നടക്കുന്ന വിശ്വാസവോട്ട് സർക്കാരിന്റെ ഭാവി തീരുമാനിക്കും. നിലവിൽ സർക്കാർ ഭീഷണിയിലാണ്. ഭരണപക്ഷത്തുള്ള പ്രതീക്ഷ വിമതരിലാണ്. നേതൃത്വം അനുനയിപ്പിച്ച എം.ടി.ബി. നാഗരാജ് അടക്കമുള്ള മൂന്നുപേർ നിലപാട് മാറ്റി മുംബൈയിലെത്തി വിമതരോടൊപ്പം ചേർന്നതാണ് ഭരണപക്ഷത്തെ ആശങ്കയിലാക്കിയത്. വിധാൻ സൗധയിൽ തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിനെത്തിയ നേതാക്കളുടെ മുഖത്തും ആശങ്ക പ്രകടമായിരുന്നു. രാജിവെച്ച 16 എം.എൽ.എ. മാരിൽ 15 പേരും മുംബൈയിലാണ്. ഇവരുമായി ബന്ധപ്പെടാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നില്ല. കനത്ത പോലീസ് സംരക്ഷണത്തിലാണ് വിമതർ മുംബൈയിൽ കഴിയുന്നത്. വിമതരുമായി കൂടിക്കാഴ്ചക്കെത്തിയ മന്ത്രി ഡി.കെ. ശിവകുമാറിനെയും മറ്റ് നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത് തിരിച്ചയക്കുകയായിരുന്നു. വിമതരെ അനുനയിപ്പിക്കാനുള്ള അവസാനശ്രമം നടത്താനാണ് ഭരണപക്ഷത്തിന്റെ തീരുമാനം. കോൺഗ്രസ്, ജെ.ഡി.എസ്. നേതാക്കൾ ഒന്നിച്ച് മുംബൈയിലെത്തി സമർദം ചെലുത്താനും പദ്ധതിയുണ്ട്. ഇത്തമൊരു നീക്കത്തിലൂടെ ദേശീയ തലത്തിൽ ബി.ജെ.പി.ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാനും കഴിയും. വിമതരുമായി കൂടിക്കാഴ്ചക്ക് അനുവാദം ലഭിച്ചില്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിലൂടെ സർക്കാരിനെ വീഴത്തിയത് ബി.ജെ.പി. യാണെന്ന ആരോപണത്തിന് ശക്തിപകരാനും കഴിയും. ബെംഗളൂരുവിലുള്ള രാമലിംഗ റെഡ്ഡിയെ അനുനയിപ്പിച്ചാലും ഭൂരിപക്ഷം ഉറപ്പാക്കാനാവില്ല. എന്തെങ്കിലും അപ്രതീക്ഷിത നീക്കമുണ്ടായില്ലെങ്കിൽ 13 മാസം പൂർത്തിയാക്കിയ സർക്കാരിന് താഴെയിറങ്ങേണ്ടി വരും. ചൊവ്വാഴ്ചത്തെ സുപ്രീംകോടതി വിധിയും പ്രതീക്ഷയോടെയാണ് ഇരുപക്ഷവും കാത്തിരിക്കുന്നത്. വിമതർക്ക് അനുകൂലമായി വിധിയുണ്ടായാൽ ഭരണപക്ഷത്തുനിന്നുള്ള രാജി ഇനിയുമുണ്ടാകുമെന്നാണ് ബി.ജെ.പി.യുടെ അവകാശവാദം. എന്നാൽ സർക്കാരിന് അനുകൂലമായ വിധിയുണ്ടായാൽ വിമതർ സർക്കാരിനെ പിന്തുണയ്ക്കുമെന്നാണ് ഭരണപക്ഷം കരുതുന്നത്. ഇതാണ് വിശ്വാസ വോട്ട് വ്യാഴാഴ്ചത്തേക്ക് മാറ്റുന്നതിന് കാരണമായത്. വിധിക്ക് മുമ്പ് വിശ്വാസവോട്ട് വേണമെന്ന് ബി.ജെ.പി. ശക്തമായി ആവശ്യപ്പെട്ടതും ഇക്കാരണത്താലാണ്. 'ഭരണപക്ഷം ഇപ്പോഴും പ്രതീക്ഷയിലാണ്. സർക്കാർ വിശ്വാസ വോട്ട് നേടും. വിമതപക്ഷത്തുള്ള പലരും സർക്കാരിനെ പിന്തുണയ്ക്കും'- മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. എന്നാൽ വിശ്വാസവോട്ടിന് നിൽക്കാതെ സർക്കാർ രാജിവെക്കണമെന്ന് ബി.ജെ.പി. നേതാവ് കെ.എസ്. ഈശ്വരപ്പ ആവശ്യപ്പെട്ടു. 16 എം.എൽ.എ.മാർ രാജിവെച്ചതോടെ ഭൂരിപക്ഷമില്ലെന്ന് മുഖ്യമന്ത്രിക്ക് വ്യക്തമാണ്. ഈ സാഹചര്യത്തിൽ കഴിയുന്നതും വേഗം രാജിവെക്കുകയാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു. ബി.ജെ.പി. പദവിയും പണവും വാഗ്ദാനംചെയ്ത ഭരണപക്ഷ എം.എൽ. എ.മാരെ സ്വാധീനിക്കുകയാണെന്നും സർക്കാർ വിശ്വാസവോട്ട് തേടുമെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. ബി.ജെ.പി.യുടെ നീക്കം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Karnataka Political crisis
from mathrubhumi.latestnews.rssfeed https://ift.tt/2NZda2v
via
IFTTT