കോട്ടയം: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ, ഇടുക്കി എസ്.പി. കെ.ബി. വേണുഗോപാലിന് കുരുക്കായി അറസ്റ്റിലായ എസ്.ഐ.യുടെ മൊഴി. പ്രതിയായ രാജ്കുമാറിനെ രണ്ടുദിവസം കസ്റ്റഡിയിൽവെക്കാൻ എസ്.പി. നിർദേശിച്ചുവെന്നാണ് നെടുങ്കണ്ടം എസ്.ഐ. ആയിരുന്ന കെ.എ. സാബു അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞത്. വിവരങ്ങൾ ഡി.ഐ.ജി. അറിഞ്ഞിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു. സ്റ്റേഷനിൽനടന്ന വിവരങ്ങളെല്ലാം കട്ടപ്പന ഡിവൈ.എസ്.പിയെ അറിയിച്ചിരുന്നതായും സാബു കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. അനധികൃത കസ്റ്റഡി എന്തിനാണെന്ന ചോദ്യത്തിനായിരുന്നു മറുപടി. ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി ഹൃദ്രോഗവിഭാഗത്തിൽ പ്രവേശിപ്പിച്ച സാബുവിനെ ഏറ്റുമാനൂർ മജിസ്ട്രേറ്റ് എസ്.ആർ. സിമി നേരിട്ടെത്തി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുറ്റം ചെയ്തിട്ടില്ലെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും സാബു ബോധിപ്പിച്ചു. വകുപ്പ് മേധാവിയുടെ ആരോഗ്യപരിശോധനാ റിപ്പോർട്ടിനെത്തുടർന്ന് വ്യാഴാഴ്ച നാലുമണിയോടെ സാബുവിനെ ആശുപത്രിയിൽനിന്ന് ദേവികുളം ജയിലിലേക്ക് മാറ്റി.
from mathrubhumi.latestnews.rssfeed https://ift.tt/2Jb89zm
via
IFTTT