Breaking

Monday, July 22, 2019

മഴ തുടരും; നാലുപേർ കൂടി മരിച്ചു

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് നാലുപേർകൂടി മരിച്ചു. ഒരാളെ കാണാതായി. ഇതോടെ മൂന്നു ദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞദിവസം നീണ്ടകരയിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് തീരത്തടിഞ്ഞു. കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട് നീരോടി സ്വദേശി സഹായരാജ് (30) ആണു മരിച്ചത്. മറ്റു രണ്ടുപേരെ കണ്ടെത്താനായിട്ടില്ല. കോട്ടയം കിടങ്ങൂരിൽ കഴിഞ്ഞദിവസം വെള്ളത്തിൽ വീണു കാണാതായ മനേഷ് സെബാസ്റ്റ്യന്റെ മൃതദേഹം കിട്ടി. മഴയിൽ ചുറ്റുമതിൽ ഇടിഞ്ഞ് കൊച്ചി വൈപ്പിൻ എടവനക്കാട്ട് നിർമാണത്തൊഴിലാളിയായ തമിഴ്നാട് സ്വദേശി തങ്കവേലു(32) മരിച്ചു. മറ്റൊരു തൊഴിലാളിക്കു പരിക്കേറ്റു. തൃശ്ശൂർ പുത്തൻചിറ കരിങ്ങോൾചിറയിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കരൂപ്പടന്ന നെടുങ്ങാണത്തുകുന്ന് തേർക്കയിൽ പ്രകാശന്റെ മകൻ വിഷ്ണു (19) ആണ് മരിച്ചത്. കണ്ണൂർ ഉളിക്കലിനു സമീപം കനത്ത മഴയിൽ ജീപ്പ് ചപ്പാത്തിനു(പാലം) മുകളിൽനിന്ന് മണിക്കടവ് പുഴയിലേക്കു മറിഞ്ഞ് ഒരാളെ കാണാതായി. മൂന്നുപേർ രക്ഷപ്പെട്ടു. ഒരാൾക്കു പരിക്കേറ്റു. കാരിത്തടത്തിൽ ലിതീഷ് (30)നെയാണു കാണാതായത്. വ്യാഴാഴ്ച വരെ കനത്തമഴയ്ക്കുള്ള മുന്നറിയിപ്പ് തുടരുന്നു. തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ അതിതീവ്ര മഴയാണു പ്രതീക്ഷിക്കുന്നത്. 17 ദുരിതാശ്വാസ ക്യാന്പുകൾ 18 കുടുംബങ്ങളിലെ 75 പേരെക്കൂടി ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രവേശിപ്പിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇതോടെ ക്യാമ്പുകളുടെ എണ്ണം 17 ആയി. 260 കുടുംബങ്ങളിലെ 1142 പേരാണ് ഇപ്പോൾ ക്യാമ്പുകളിൽ കഴിയുന്നത്. ഇതുവരെ സംസ്ഥാനത്താകെ രണ്ടു വീടുകൾ പൂർണമായും 34 വീടുകൾ ഭാഗികമായും തകർന്നതായി ദുരന്തനിവാരണ അതോറിറ്റിക്കു റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. content highlights: Heavy rains continue in Kerala


from mathrubhumi.latestnews.rssfeed https://ift.tt/2JVOZg7
via IFTTT