Breaking

Friday, July 5, 2019

ഒന്നരപ്പവന്റെ പാദസരത്തിന് കെ.എസ്.ആർ.ടി.സി.യുടെ ‘നോട്ടക്കൂലി’ 4000 രൂപ

തിരുവനന്തപുരം: കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് കൈമാറിയപ്പോൾ കെ.എസ്.ആർ.ടി.സി ഈടാക്കിയത് 4000 രൂപ. നഷ്ടമായ മുതൽ തിരികെകിട്ടിയതിന്റെ സന്തോഷം നോട്ടക്കൂലി കേട്ടപ്പോൾ മാഞ്ഞു. സിവിൽസർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തലസ്ഥാനത്ത് എത്തിയ കോതമംഗലം സ്വദേശിനിക്കാണ് ഈ ദുർഗതി. ഒരു ദിവസമാണ് കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ പാദസരം സൂക്ഷിച്ചത്. സ്വർണാഭരണം കണ്ടെടുത്ത് ഏല്പിച്ചത് ബസിലെ മറ്റൊരു യാത്രക്കാരിയാണ്. അവർ നൽകിയ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് ഉടമ വിവരം അറിഞ്ഞത്. ഇതിന് സഹായിച്ചത് മ്യൂസിയം പോലീസും. കളഞ്ഞുകിട്ടുന്ന വസ്തുവിന്റെ വിപണിമൂല്യം ഈടാക്കി പത്തുശതമാനം സർവീസ് ചാർജ് വാങ്ങണമെന്നാണ് കെ.എസ്.ആർ.ടി.സി. നിയമം. കണിയാപുരം ഡിപ്പോയിലെ ബസിൽ യാത്രചെയ്യുമ്പോഴാണ് വിദ്യാർഥിനിയുടെ സ്വർണാഭരണം നഷ്ടമായത്. വിദ്യാർഥിനി മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പോലീസ് ഈ വിവരം വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിലും കൈമാറി. ആഭരണം കളഞ്ഞുകിട്ടിയ യാത്രക്കാരിയും സാമൂഹികമാധ്യമങ്ങളിലൂടെ സുഹൃത്തുക്കളുമായി വിവരം കൈമാറിയിരുന്നു. പാദസരം തിരിച്ചുകിട്ടിയ കാര്യം പോലീസുകാരാണ് വിദ്യാർഥിനിയെ അറിയിച്ചത്. നോട്ടക്കൂലിക്ക് പുറമെ 200 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലവും രണ്ട് ആൾജാമ്യവും കെ.എസ്.ആർടി.സി ആവശ്യപ്പെട്ടു. സുഹൃത്തുക്കളിൽനിന്ന് പണം കടംവാങ്ങിയാണ് വിദ്യാർഥിനി കെ.എസ്.ആർ.ടി.സിയുടെ പണം നൽകിയത്. കളഞ്ഞുകിട്ടിയ മുതൽ കോർപ്പറേഷന് സ്വന്തംബസിൽനിന്ന് കളഞ്ഞുകിട്ടുന്ന വസ്തുവകകൾ ഏറ്റെടുക്കേണ്ടത് കണ്ടക്ടറാണ്. ഡിപ്പോയിലെത്തുമ്പോൾ മൂല്യം കണക്കാക്കി രേഖ തയാറാക്കി കൈമാറണം. സാക്ഷികളും വേണം. ഇത് തിരികെ കിട്ടാൻ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകണം. ഉടമയാണെന്നതിന്റെ രേഖകളും ഹാജരാക്കണം. എങ്ങനെ നഷ്ടമായെന്നതിനും സാധൂകരിക്കുന്ന തെളിവുകൾ വേണം. ഭാവിയിൽ മറ്റാരെങ്കിലും അവകാശം ഉന്നയിച്ചെത്തിയാൽ സ്വീകരിച്ചമുതൽ തിരികെ കെ.എസ്.ആർ.ടി.സി.ക്ക് നൽകാമെന്നും ഉറപ്പുനൽകണം. പത്തുശതമാനം സർവീസ് ചാർജ് നിശ്ചയിച്ചത് കെ.എസ്.ആർ.ടി.സി. നേരിട്ടാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2XkUzgQ
via IFTTT